റിയാദ്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മുഴുവൻ അവ്യക്തതകളും ആശങ്കകളും പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ രക്ഷിതാക്കളെ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ സാധിക്കാത്തത് പുന:പരിശോധിക്കണം. ഒരു നിശ്ചിത കാലം പ്രവാസിയായ അംഗത്തിന് നാട്ടിൽ തിരിച്ചെത്തിയാലും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിൽ പദ്ധതി ക്രമീകരിക്കണം.
നിലവിൽ ഈ പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനിക്ക് ഈ മേഖലയിൽ മികച്ച ട്രാക്ക് റെക്കോർഡ് ഇല്ല എന്നതും പ്രവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു. കുടുംബസമേതം വിദേശത്ത് താമസിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥകൾ പ്രകാരം ഈ ഇൻഷുറൻസ് പ്രയോജനം ചെയ്യുന്നില്ല. ഭാവിയിൽ ഉണ്ടായേക്കാവുന്ന താങ്ങാനാവാത്ത ചികിത്സാ ചെലവുകൾക്ക് ആശ്വാസം എന്ന നിലയ്ക്കാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ വ്യക്തികൾ അംഗത്വം എടുക്കുന്നത്. എന്നാൽ ഈ പദ്ധതി നിശ്ചിത കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഒന്നാണ്.
കേരള വികസനത്തിൽ സമഗ്ര സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവാസികൾക്ക് കൃത്യതയും ഉപകാരപ്രദവുമായ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.