വെള്ളമാൻ എന്നറിയപ്പെടുന്ന ‘അറേബ്യൻ ഓറിക്സ്’
അൽ ഖോബാർ: പതിറ്റാണ്ടുകളായി വനമേഖലയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന, ‘വെള്ളമാൻ’ എന്നറിയപ്പെടുന്ന ‘അറേബ്യൻ ഓറിക്സ്’ വീണ്ടും പ്രകൃതിവാസത്തിലേക്ക് തിരിച്ചെത്തുന്നു. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷണ-പ്രജനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവയെ വീണ്ടും കാടുകളിലേക്ക് തുറന്നുവിടുന്നത്. രാജ്യത്തിെൻറ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ ഈ പുനരധിവാസ പദ്ധതിയുടെ വിജയ സൂചനയായി റിസർവിൽ നിരവധി ഓറിക്സ് കുഞ്ഞുങ്ങൾ ഇതിനകം ജനിച്ചുകഴിഞ്ഞു.
അമിതമായ വേട്ടയാടൽ, സസ്യസമ്പത്തിെൻറ നാശം എന്നിവ കാരണം കടുത്ത വംശനാശ ഭീഷണി നേരിട്ടിരുന്ന ഈ സസ്യഭുക്കുകളെ സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
മനോഹരമായ വെള്ളനിറവും, നീളമുള്ള കൊമ്പുകളും, മുഖത്തെ കറുത്ത പാടുകളുമാണ് ഇവയുടെ സവിശേഷത. പ്രാദേശിക വന്യജീവി സമ്പത്തിനെ പുനഃസ്ഥാപിക്കാൻ 1990-ൽ തന്നെ സൗദി പ്രത്യേക പ്രജനന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തായിഫിലെ പ്രിൻസ് സൗദ് അൽ ഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ വെറും 38 ഓറിക്സുകളെ ഉൾപ്പെടുത്തിയായിരുന്നു അന്ന് ഈ ദൗത്യം ആരംഭിച്ചത്. തുടർന്ന് നാഷണൽ സെൻറർ ഫോർ വൈൽഡ്ലൈഫിെൻറ ആഭിമുഖ്യത്തിൽ ഇവയെ വിവിധ സംരക്ഷിത വനമേഖലകളിൽ തുറന്നുവിടുകയും നിരീക്ഷിക്കുകയും ചെയ്തു വരുന്നു.
സൗദി അറേബ്യയുടെ വടക്കൻ-വടക്കുപടിഞ്ഞാറൻ മേഖലകളായ അൽ ജൗഫ്, തബൂക്ക്, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നീ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലാണ് നിലവിൽ ഇവ സുരക്ഷിതമായി വളരുന്നത്. ഏകദേശം 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ റിസർവ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പ്രകൃതി സംരക്ഷിത പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.