റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിലുണ്ടായ ഡ്രോൺ ആക്രമണശ്രമങ്ങളെ തുടർന്ന് ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ പ്രതിരോധ സേന തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ പതിച്ചാണ് അപകടമുണ്ടായത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, അൽ ഖർജിലെ ഒരു ജനവാസ മേഖലയിൽ തകർക്കപ്പെട്ട ഡ്രോണിെൻറ ഭാഗങ്ങൾ മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും മുകളിൽ വീഴുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റതായി സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഒരാൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. മേഖലയിൽ പരിമിതമായ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ തന്നെ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ, ആറ് വീടുകൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ പൂർത്തിയാക്കി.
ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷവും റിയാദ് മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.