റിയാദ്: സാമ്പത്തിക പരിഷ്കാരങ്ങളുടെ സംസ്കാരം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള വിജ്ഞാന കേന്ദ്രമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തു. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ കഴിഞ്ഞ ഏഴു വർഷമായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണിത്. ലോകബാങ്ക് ഗ്രൂപ്പുമായി സഹകരിച്ച് സൗദി അറേബ്യയുടെ നാഷനൽ കോംപറ്റിറ്റീവ്നസ് സെൻറർ (എൻ.സി.സി) ആണ് സൗദിയിൽ ഒരു വിജ്ഞാനകേന്ദ്രം സ്ഥാപിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചത്. ഇതോടെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രമായി സൗദി അറേബ്യ മാറും. സൗദിയിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ സംസ്കാരം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള വിജ്ഞാനകേന്ദ്രം സ്ഥാപിക്കുക വഴി കൂടുതൽ പ്രാദേശികവും ആഗോളവുമായ സഹകരണത്തിന് വഴിയൊരുക്കുമെന്ന് സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു.
50 വർഷത്തിലേറെ നീളുന്ന ലോകബാങ്കിന്റെ അനുഭവം പ്രയോജനപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ രാജ്യത്തിന്റെ അനുഭവത്തിൽനിന്ന് പ്രയോജനം നേടാൻ ഇത് അനുവദിക്കും. പരിഷ്കാരങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും അവയുമായി പൊരുത്തപ്പെടൽ നിരക്ക് ഉയർത്തുന്നതിലും ഉയർന്ന ഫലപ്രാപ്തിയിലേക്ക് അതിനെ നയിച്ചതിലും നന്ദി പറഞ്ഞാണ് ലോക ബാങ്ക് സൗദിയെ തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ധനം, സാമ്പത്തികം, ആസൂത്രണം എന്നീ മന്ത്രാലയങ്ങളും നിരവധി സർക്കാർ ഏജൻസികളും ഉൾപ്പെടുന്ന ഒരു സ്ഥാപക സമിതിയാണ് നോളജ് സെൻറർ ഒരുക്കുക. ആഗോള മത്സരക്ഷമത റിപ്പോർട്ടുകളിലും സൂചകങ്ങളിലും സൗദി കൈവരിച്ച മഹത്തായ പുരോഗതിയുടെ സ്ഥിരീകരണമായാണ് ഈ അവസരം വരുന്നതെന്നും വാഷിങ്ടണിൽ സൗദി അംബാസഡർ അമീറ റിമ ബിൻത് ബന്ദർ ബിൻ സുൽത്താെൻറ സാന്നിധ്യത്തിൽ നടന്ന പ്രഖ്യാപന വേളയിൽ വാണിജ്യ മന്ത്രി ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമദ് ബിൻ സൽമാന്റെ പിന്തുണയോടെയും നിർദേശങ്ങളോടെയും നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.