കോവിഡ് വാക്സിൻ: സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ നിർബന്ധമാക്കുന്നു

ജിദ്ദ: റമദാൻ ഒന്ന് മുതൽ ഹജ്ജ് ഉംറ മേഖലയിലെ ജോലിക്കാർക്കും മക്ക, മദീന നഗരങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു.

ഹജ്ജ് -ഉംറ മേഖലയിലെ ജോലിക്കാർ റമദാൻ ഒന്നു മുതൽ കോവിഡ് വാക്സിൻ എടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയോ വേണമെന്ന് അറിയിച്ച് ഹജ്ജ് -ഉംറ മന്ത്രാലയമാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. വാക്സിനെടുക്കാത്തവർ എല്ലാ ആഴ്ചയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

മനുഷ്യജീവിതം സംരക്ഷിക്കാനും പ്രതിരോധന നടപടികൾ നടപ്പിലാക്കി ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും സർക്കാർ നടത്തിവരുന്ന ശ്രമത്തിെൻറ ഭാഗമാണ് തീരുമാനമെന്നും ഹജ്ജ് -ഉംറ മന്ത്രാലയം വ്യക്തമാക്കി.

മക്കയിലും മദീനയിലും കടകളിൽ ജോലി ചെയ്യുന്നവർക്ക് റമദാനിന് മുമ്പ് കോവിഡ് വാക്സിൻ നിർബന്ധമാണെന്ന തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയമാണ്. ഇരു നഗരങ്ങളിലെ കടകളിലെ ജോലിക്കാരും ഹജ്ജ്, ഉംറ തീർഥാടകർക്ക് സേവനം ചെയ്യുന്നവരും വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ ഒരോ ആഴ്ചയിലും പി.സി.ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ വേണമെന്നാണ് നിർദേശത്തിലുള്ളത്.

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഴുവൻ ഒാഫീസുകളിലെ ജോലിക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന നിർദേശം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു.

പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർ, കായിക കേന്ദ്രങ്ങൾ, ഹോട്ടൽ, ഭക്ഷ്യവിതരണ കേന്ദ്രം, ബാർബർ ഷാപ്പുകൾ എന്നിവിടങ്ങളിലെ ജോലിക്കാർക്കും ജോലിക്ക് ശവ്വാൽ ഒന്നു മുതൽ കോവിഡ് വാക്സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ കഴിഞ്ഞ ദിവസമാണ് തീരുമാനം പുറപ്പെടുവിച്ചത്.

Tags:    
News Summary - covid vaccine Mandatory in more occupations in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.