ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജി'ൽ നിന്ന്.
ജിദ്ദ: പുസ്തകത്താളുകളിലെ വിസ്മയങ്ങൾ പ്രവാസി ഹൃദയങ്ങളിലേക്ക് പകർന്നുനൽകി, ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ ലിറ്റ് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഡമായി സമാപിച്ചു. വായിച്ചുതീർന്ന പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് കൈമാറാനും പ്രിയപ്പെട്ട കൃതികൾ സ്വന്തമാക്കാനും അവസരമൊരുക്കിയ മേള, 2000ത്തിലധികം പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരം കൊണ്ടും നൂറുകണക്കിന് അക്ഷരപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത മാധ്യമപ്രവർത്തകൻ അഷ്‌റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലും കൈയിലെടുത്ത് വായിക്കുന്ന പുസ്തകങ്ങളുടെ അനുഭവം പകരം വെക്കാനില്ലാത്തതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബുക്ക് ഹറാജ് കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ വഹീദ് സമാൻ, പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് സ്വാഗതവും കമ്മിറ്റി കൺവീനർ റഷാദ് കരുമാര നന്ദിയും പറഞ്ഞു. കലാ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ 50 ലധികം പ്രമുഖർ സംബന്ധിച്ചു.
‘ബുക്ക് ഹറാജ്’ അഷ്‌റഫ് തൂണേരി ഉദ്‌ഘാടനം ചെയ്യുന്നു.
പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രകാശനവും പുതിയ കൃതികളും മേളയ്ക്ക് മാറ്റുകൂട്ടി. ആത്മകഥകൾ, നോവലുകൾ, കവിതകൾ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക്, മത ഗ്രന്ഥങ്ങൾ തുടങ്ങിയവ വായനക്കാർക്കായി ഒരുക്കിയിരുന്നു. ലിറ്റ് എക്സ്പോയുടെ ഭാഗമായി ഒരുക്കിയ വനിതകളുടെയും വിദ്യാർത്ഥിനികളുടെയും പെയിന്റിംഗുകളും കാലിഗ്രാഫി പ്രദർശനവും സന്ദർശകരുടെ പ്രത്യേക പ്രശംസ നേടി. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം തുടങ്ങിയവയുടെ ചിത്രങ്ങളും പൗലോ കൊയ്‌ലോയുടെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ശില്പങ്ങളും മേളയിലെ കൗതുകക്കാഴ്ചകളായി.
എ.പി.ജെ. അബ്ദുൽ കലാം, വൈക്കം മുഹമ്മദ് ബഷീർ, സ്റ്റീഫൻ ഹോക്കിംഗ്, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ക്യാൻവാസുകളും മേളയ്ക്ക് ഗാംഭീര്യം പകർന്നു. പ്രിൻസാദ് പാറായി നയിച്ച ആശയവിനിമയ സെഷനും സന്ദർശകർക്ക് പുത്തൻ അനുഭവമായി. കാപ്പിക്കുരുവിന്റെ കഥ പറഞ്ഞ ‘ബുക്ക് എ കോഫി’ പവലിയൻ, ഫോട്ടോ ബൂത്ത്, ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐ.ഡബ്ലിയു.ഒ) ഒരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളുകൾ എന്നിവ കൂടി ചേർന്നതോടെ ജിദ്ദയിലെ വായന സംസ്കാരത്തിന്റെ ശക്തമായ പുനരുജ്ജീവനമായി ‘ബുക്ക് ഹറാജ്’ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.