റിയാദ്: സൗദി തലസ്ഥാന നഗരം വേദിയാകുന്ന 2030ലെ ‘വേൾഡ് എക്സ്പോ’ക്ക് വേണ്ടി റിയാദിനെ അണിയിച്ചൊരുക്കുന്നതിനുള്ള കരാർ ലോക പ്രശസ്ത ഡിസൈൻ ആൻഡ് എൻജിനീയറിങ് കമ്പനിക്ക്. വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള കരാർ ‘ബ്യൂറോ ഹാപ്പോൾഡ്’ എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് നൽകിയതായി ‘എക്സ്പോ 2030 റിയാദ്’ സംഘാടകർ അറിയിച്ചു. ഇതിനായുള്ള കരാറിൽ ഒപ്പിട്ടതായും അവർ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ്, സൗകര്യങ്ങൾ എന്നിവയുടെ രൂപകൽപ്പന നിർവഹിക്കാനാണ് കരാർ. എക്സ്പോയുടെ അസാധാരണവും അഭൂതപൂർവവുമായ ഒരു പതിപ്പ് അവതരിപ്പിക്കാനുള്ള സൗദിയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നിർണായക നിമിഷമാണ് ഈ പങ്കാളിത്തമെന്ന് സംഘാടകർ പറഞ്ഞു.
കരാർ പ്രകാരം എക്സ്പോയുടെയും സൈറ്റിെൻറ സുസ്ഥിര പൈതൃക ആവശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായ ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിക്കുന്നതിന് ബ്യൂറോ ഹാപ്പോൾഡ് സമഗ്രമായ സേവനങ്ങൾ നൽകും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, യൂട്ടിലിറ്റികൾ, ലാൻഡ്‌സ്‌കേപ്പിങ്, ഔട്ട്‌ഡോർ സ്‌പെയ്‌സുകൾ എന്നിവക്കുള്ള വിശദമായ ഡിസൈൻ സേവനങ്ങളും നിർമാണ ഘട്ടത്തിൽ എൻജിനീയറിങ്, സാങ്കേതിക പിന്തുണയും നൽകും.
നൂതനത്വം, സുസ്ഥിരത, പ്രവർത്തന മികവ് എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ‘എക്‌സ്‌പോ 2030’ സൈറ്റ് തയ്യാറാണെന്ന് ഉറപ്പാക്കാൻ കരാർ സഹായിക്കും. എക്സ്പോ 2030 റിയാദിൽ 197 രാജ്യങ്ങളാണ് പങ്കെടുക്കുക. ഏകദേശം 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന എക്സ്പോ നഗരിയിേലക്ക് ലോകത്തിെൻറ നാനാഭാഗത്തുനിന്ന് 4.2 കോടി ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.