ജിദ്ദ കേരള പൗരാവലി ഒരുക്കിയ കമ്മ്യൂനിറ്റി ഇഫ്താർ സംഗമത്തിൽ ശരീഫ് അറയ്ക്കൽ സംസാരിക്കുന്നു
ജിദ്ദ: വ്രതശുദ്ധിയുടെ ഉന്നതമായ ആത്മീയചൈതന്യം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കണമെന്ന സന്ദേശവുമായി ജിദ്ദ കേരള പൗരാവലി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചെയർമാൻ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. റമദാനിലൂടെ നേടിയെടുക്കുന്ന ആത്മസംസ്‌കരണം വ്രതാനുഷ്ഠാനത്തിന് ശേഷവും ജീവിതത്തിൽ നിലനിർത്തുമ്പോഴാണ് നോമ്പ് സാർഥകമാകുന്നതെന്നും, ഈ തിരുത്തലിനുള്ള വലിയൊരു സന്ദേശമാണ് വിശുദ്ധ മാസം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും കരുത്താണ് കേരള പൗരാവലിയെ പ്രസക്തമാക്കുന്നത്. ഗൾഫിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പ്രവാസികൾ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധികൾ എത്രയും വേഗം അവസാനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഫ്താറിൽ സംബന്ധിച്ചവർ
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവാസികളുടെ വൻ പങ്കാളിത്തം കൊണ്ട് ഇഫ്താർ സംഗമം ശ്രദ്ധേയമായി. അതിഥികളെ ഹൃദ്യമായി വരവേറ്റ പൗരാവലി ഭാരവാഹികൾ, ജാതിമതഭേദമന്യേ മലയാളികളുടെ വലിയൊരു സംഗമവേദിയായി ഇഫ്താർ വിരുന്നിനെ മാറ്റി. മികച്ച സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും വേറിട്ടുനിന്ന ചടങ്ങിൽ പൗരാവലി പ്രതിനിധി സഭാംഗങ്ങൾ, മത, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, ബിസിനസ് പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഒത്തുചേർന്നു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വേദിയായി മാറിയ ചടങ്ങിന് സ്വാദിഷ്ടമായ ഭക്ഷണം മാറ്റുകൂട്ടി.
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ശരീഫ് അറയ്ക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി പരിപാടിയുടെ അവതാരകനായിരുന്നു. വീരാൻകുട്ടി കോയസ്സൻ, ജലീൽ കണ്ണമംഗലം, സി.എച്ച് ബഷീർ, സലാഹ് കാരാടൻ, നസീർ വാവക്കുഞ്ഞു, അലി തേക്കുതോട്, ഉണ്ണി തെക്കേടത്ത്, നൗഷാദ് ചാത്തല്ലൂർ, ഖാദർ ആലുവ, നവാസ് തങ്ങൾ, സമീർ നദ്‌വി, വേണുഗോപാൽ അന്തിക്കാട്, മിർസ ശരീഫ്, സുവിജ സത്യൻ, സോഫിയ സുനിൽ, റെമി ഹരീഷ്, സിമിമോൾ അബ്ദുൽ ഖാദർ, കുബ്ര ലത്തീഫ് തുടങ്ങിയവർ കമ്മ്യൂനിറ്റി ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.