ഇന്ന് സൗദി പതാക ദിനം: മൂന്ന് നൂറ്റാണ്ടിന്‍റെ ചരിത്രവുമായി ഐക്യത്തിന്‍റെ പച്ചപ്പതാക വാനിലുയർന്ന് പാറുന്നു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ സ്വത്വത്തിന്‍റെയും പരമാധികാരത്തിന്‍റെയും പ്രകടനമായി ഇന്ന് ‘സൗദി പതാക ദിനം’ ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി സൗദി ഭരണകൂടത്തിെൻറ കരുത്തും പാരമ്പര്യവും വിളിച്ചോതുന്ന ദേശീയ പതാകയോടുള്ള ആദരസൂചകമായി എല്ലാ വർഷവും മാർച്ച് 11-നാണ് രാജ്യം ഈ ദിനം ആചരിക്കുന്നത്.

സൗദി പതാകയുടെ നിലവിലെ രൂപത്തിന് അംഗീകാരം നൽകപ്പെട്ട ചരിത്രദിനത്തിെൻറ ഓർമ പുതുക്കലാണ് ഈ ആഘോഷം. 1937 മാർച്ച് 11-നാണ് (ഹിജ്റ 1356 ദുൽ ഹിജ്ജ 27) സൗദി സ്ഥാപകൻ കിങ് അബ്ദുൽ അസീസ് അൽ സഊദ്, പച്ച നിറത്തിലുള്ള പതാകയുടെ മധ്യത്തിൽ ‘തൗഹീദ്’ വചനവും അതിനു താഴെ വാളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ രൂപത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. ഈ ചരിത്രപ്രാധാന്യം കണക്കിലെടുത്ത്, 2023-ൽ സൽമാൻ രാജാവാണ് മാർച്ച് 11 ദേശീയ പതാക ദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സൗദി ജനതയുടെ ആത്മവിശ്വാസത്തിെൻറയും ഐക്യത്തിെൻറയും പ്രതീകമാണ് ഈ ഹരിത പതാക. പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള’ എന്ന തൗഹീദ് വചനം ഇസ്‌ലാമിക വിശ്വാസത്തെയും, അതിനു താഴെയുള്ള വാൾ നീതിയെയും കരുത്തിനെയുമാണ് സൂചിപ്പിക്കുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് സൗദി ഭരണകൂടം സ്ഥാപിതമായ കാലം മുതൽക്കേ ഈ പതാക രാജ്യത്തിെൻറ വളർച്ചയ്ക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു.

ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തെയും ദേശീയ അഭിമാനത്തെയുമാണ് ഈ ദിനം പ്രതിനിധീകരിക്കുന്നത്. രാജ്യത്തിെൻറ ചരിത്രപരമായ നേട്ടങ്ങളെ സ്മരിക്കാനും യുവതലമുറയിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടാണ് വിപുലമായ ആഘോഷപരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Today Is Saudi Flag Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.