റിയാദ്: കോവിഡ് –19 വ്യാപനത്തോടൊപ്പം കറുത്ത ഉറുമ്പിെൻറ ആക്രമണത്തെയും പ്രവാസികൾ കരുതിയിരിക്കണമെന്ന് സൗദി നാഷനൽ ഗാർഡ് ആശുപത്രിയിലെ ഡോ. അബ്ദുൽ അസീസ് മുന്നറിയിപ്പ് നൽകി. കറുത്ത ഉറുമ്പിെൻറ കടിയേറ്റാൽ ചിലരിൽ അലർജി പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആവശ്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതിരിക്കുകയും ചെയ്താൽ ജീവൻ വരെ അപകടത്തിലാകാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കരുനാഗപ്പള്ളി സ്വദേശി എം. നിസാമുദ്ദീൻ ഈ ഉറുമ്പിെൻറ കടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ വർഷം സൗദിയിൽ രണ്ടു മലയാളികൾ ഉറുമ്പ് കടിയേറ്റ് മരിച്ചിരുന്നു. ചികിത്സ വൈകിയത് കാരണമാണ് മരണം സംഭവിച്ചത്. ഇപ്പോൾ ഇത്തരം ഉറുമ്പുകളുടെ സീസണാണ്. ആക്രമണ സാധ്യത കൂടുതലാണ്. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. കുറച്ച് മുൻകരുതലുകൾ സ്വീകരിച്ചാൽ ഇതുമൂലമുള്ള മരണങ്ങൾ തടയാം. ഉറുമ്പ് ദംശനത്തെ തുടർന്ന് അനാഫൈലാക്ടിക് ഷോക്ക് എന്ന അവസ്ഥ അഥവാ കടുത്ത നെഞ്ചുവേദന, ഓക്കാനം, ശ്വാസതടസ്സം, വിയർപ്പ്, തലചുറ്റൽ, നാവുകുഴയൽ, ദേഹമാസകലം നീര് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ക്ഷണനേരം കൊണ്ട് മരണം സംഭവിക്കാം.
ചിലപ്പോൾ അത് സെക്കൻഡുകളോ മിനിറ്റുകളോ സമയത്തിനുള്ളിൽ സംഭവിച്ചേക്കാം. അലർജി, ആസ്ത്മ രോഗമുള്ളവരിലാണ് മരണ സാധ്യതയേറുന്നത്. ഇത്തരക്കാരിൽ ചിലതരം തേനീച്ചകളുടെ ദംശനത്തിലും മാരകമായി അനാഫൈലാക്ടിക് ഷോക്ക് കാണാറുണ്ട്. എന്നാൽ, എല്ലാ സമയവും കറുത്ത ഉറുമ്പു ദംശനം മാരകമായിക്കൊള്ളണമെന്നില്ല. കടിയേറ്റ ഭാഗത്ത് ചെറിയ തോതിലുള്ള വീക്കം, ചൊറിച്ചിൽ, പഴുപ്പുണ്ടാക്കൽ എന്നിവ മാത്രമായും അനുഭവപ്പെടാം. ‘പാച്ചികൊണ്ടയില’ അഥവാ ‘സെന്നഅരിനെൻസിസ്’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതാണ് ഇൗ കറുത്തയിനം ഉറുമ്പുകൾ. ഇവയിൽ മാരക വിഷമുണ്ട്. സൗദി അറേബ്യയിൽ മനുഷ്യവാസമുള്ള പ്രദേശത്താണ് ഇവയെ കൂടുതലായി കാണുക. ജീർണിച്ച വസ്തുക്കൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന തീറ്റ. എന്നാൽ, സ്വയരക്ഷാർഥമാണ് പലപ്പോഴും മനുഷ്യനെ ആക്രമിക്കുന്നത്. വീടുകൾക്കുള്ളിലും പുറത്തും ഇവയുടെ സാന്നിധ്യം കാണാറുണ്ട്. യഥാർഥത്തിൽ ഈ ഉറുമ്പുകൾ കടിക്കുകയല്ല, മറിച്ച് ഒരു തരം വിഷം സൂചിപോലുള്ള അവയവത്തിലൂടെ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ വിഷം ശരീരത്തിലെ ക്ഷണിക പ്രതിരോധ ഘടകങ്ങളെ ഉദ്ദീപിപ്പിക്കുകയും അനാഫൈലാക്ടിക് ഷോക്ക് എന്ന മാരക അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സ്കിൻ ടെസ്റ്റ്, സ്പെസഫിക് ഐ.ജി.ഇ റെസ്റ്റുകൾ എന്നിവയിലൂടെ ഉറുമ്പു ദംശന രോഗനിർണയം സാധ്യമാണ്. മാരകമായ അലർജിയുമായി ആശുപത്രിയിൽ എത്തുന്നവർക്ക് എപ്പീനിഫറിന് പുറമെ സ്റ്റിറോയ്ഡ് മരുന്നുകൾ, ആൻറിഹിസ്റ്റമിൻ തുടങ്ങിയ മരുന്നുകൾ അടിയന്തരമായി നൽകിയാണ് ജീവൻ രക്ഷിക്കുന്നത്. ചെറിയ തരം അലർജി ആണെങ്കിൽ ദംശനമേറ്റ ഭാഗത്തെ നീർവീക്കം മാറാൻ 20 മിനിറ്റുനേരം ഐസ് െവക്കുക, ഹൈഡ്രോകോർട്ടിസോൺ ക്രീം പുരട്ടുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ആൻറിഹിസ്റ്റമിൻ മരുന്ന് കഴിക്കണം.
സൂക്ഷിക്കേണ്ട കാര്യങ്ങൾ:
1. കറുത്ത ഉറുമ്പാണ് കടിച്ചതെന്ന് ബോധ്യമായാൽ ഉടൻ വിദഗ്ധ ചികിത്സക്ക് വിധേയമാക്കണം 2. ശരീരമാസകലം ചൊറിച്ചിൽ, നീർക്കെട്ട്, തൊണ്ടയടപ്പ്, പെെട്ടന്ന് ശ്വാസതടസ്സം എന്നിവ കണ്ടാൽ ഉടൻ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കണം 3. മുമ്പ് അലർജി രോഗമുള്ളവരാണെങ്കിൻ ആൻറിഹിസ്റ്റമിൻ ഗുളിക പോലുള്ള പ്രതിരോധ മരുന്നുകൾ വീട്ടിൽ കരുതണം 4. കടുത്ത അലർജിയുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം എപ്പിനെഫ്രിൻ പേന (എപ്പിപെൻ) വീട്ടിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. അപകടകരമായ അലർജി ഉണ്ടാകുന്ന പക്ഷം ത്വക്കിനടിയിൽ ഈ മരുന്ന് സ്വയം കുത്തിവെക്കാനുള്ള പരിശീലനവും നേടിയിരിക്കണം 5. സാധാരണയായി ചൂട് കാലം തുടങ്ങുന്ന സന്ദർഭത്തിലാണ് കറുത്ത ഉറുമ്പുശല്യം കൂടുതലായി അനുഭവപ്പെടുക. അതിനാൽ താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണത്തിെൻറയോ മറ്റു ജൈവ മാലിന്യങ്ങളുടെയോ
അവശിഷ്ടങ്ങൾ വീടിനുള്ളിലും പരിസരത്തും ചിതറിക്കിടക്കാൻ അനുവദിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.