റിയാദ്: സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട് നടത്തുകയും വിദേശത്തേക്ക് പണം അയക്കുകയും ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച നാല് മലയാളികൾ മോചിതരായി. മലപ്പുറം തിരൂർ സ്വദേശി സുധീർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശികളായ ശിഹാബ്, അബ്ദുറഹ്മാൻ, കോഴിക്കോട് കാപ്പാട് സ്വദേശി മുജീബ് എന്നിവരാണ് റിയാദിലെ മലസ് ജയിലിൽ നിന്ന് തിങ്കളാഴ്ച രാത്രി മോചിതരായത്. എല്ലാവർക്കും 20,000 റിയാലിെൻറ പിഴ ബാക്കിയുണ്ട്. ഇനി ഗവർണറേറ്റിൽ നിന്നാണ് പിഴയൊടുക്കുന്നതും നാട്ടിലേക്ക് തിരിച്ചുപോകുന്നതും ഉൾപ്പെടെ കാര്യങ്ങളിൽ തീരുമാനമുണ്ടാവുക.
ഇവരിൽ സുധീറിന് 32 മാസത്തിന് ശേഷമാണ് മോചനം ലഭിച്ചത്.
റിയാദിൽ നിന്ന് 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്റ്റിക് കടയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ് മാസത്തിലാണ് അറസ്റ്റിലായത്. അമിത അളവിൽ പണം അയച്ചതിെൻറ പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് പറഞ്ഞ് ഇമിേഗ്രഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോകാൻ അനുവദിച്ചു. അവർ ദിവസങ്ങളോളം റിയാദിൽ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങി. സുധീറിനെ വിമാനത്താവളത്തിലെ സെല്ലിലാണ് ആദ്യം ഇട്ടത്. പിന്നീട് മലസ് ജയിലിലേക്ക് മാറ്റി. സുധീറിെൻറ പേരിൽ അൽരാജ്ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെ 22 ലക്ഷം റിയാൽ വിദേശത്തേക്ക് അയച്ചു എന്നതായിരുന്നു കേസ്.
സുഹൃത്തുക്കൾ പലരും ഇൗ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ് ഉപയോഗിച്ച് പണമയച്ചിരുന്നു. നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സുഹൃത്തുക്കളുടെ കൈവശമായിരുന്നു. ഇതെല്ലാം കൂടി വലിയ തുകയായി മാറി സൗദി മോണിറ്ററിങ് ഏജൻസിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇൗ കേസിൽ 20 മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. എന്നാൽ ഇതേസമയത്ത് തന്നെ ബീശയിൽ മൊത്തവ്യാപാരിയായ ഒരു സൗദി പൗരൻ സുധീറിന് എതിരെ സ്വകാര്യ അന്യായവും ഫയൽ ചെയ്തിരുന്നു. പ്ലാസ്റ്റിക് കടയിലേക്ക് ആവശ്യമായ ഉൽപന്നങ്ങൾ വാങ്ങിയ വകയിൽ 1,75,000 റിയാൽ നൽകാനുണ്ടെന്ന് കാണിച്ചായിരുന്നു പരാതി. ബീശയിലെ സുഹൃത്തുക്കളായ അലി, സലീം എന്നിവരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് കൊടുത്ത് ഇടപാടിൽ കുറച്ച് തീർത്തിരുന്നു. ബാക്കിയുള്ള 45,000 റിയാൽ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ദമ്മാമിലുള്ള സുഹൃത്ത് ശംസുദ്ദീൻ വഴി വിഷയം അറിഞ്ഞ് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് മോചന ശ്രമവുമായി മുന്നോട്ടുവന്നതാണ് വഴിത്തിരിവായത്.
പണം നൽകിയതോടെ ആ സൗദി പൗരൻ റിയാദിലെത്തി കേസ് പിൻവലിച്ചു. ഇതിനിടെ നാട്ടിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനും മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. തടവുശിക്ഷ കഴിഞ്ഞതിനാൽ ജയിലിൽ നിന്ന് തിങ്കളാഴ്ച റിയാദ് എയർപോർട്ട് സെല്ലിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങാൻ സൗദി പൗരനായ ഒരാളുടെ ജാമ്യം ആവശ്യമായി. ജിദ്ദയിലുള്ള സുഹൃത്ത് ശൗക്കത്ത് വഴി റിയാദിലെത്തിയ സൗദി പൗരൻ റിയാദിലെ കേളി പ്രവർത്തകരുടെ സഹായത്തോടെ ഇവിടെയെത്തി ജാമ്യം നൽകി മോചനം സാധ്യമാക്കുകയായിരുന്നു. ഇനി റിയാദ് ഗവർണറേറ്റിൽ നിന്നാണ് അന്തിമ നടപടിയുണ്ടാകേണ്ടത്. മോചിതരായ മറ്റ് മലയാളികളിൽ ശിഹാബും അബ്ദുറഹ്മാൻ സകാകയിലാണ് ജോലി ചെയ്തിരുന്നത്. മുജീബ് റിയാദിലും. ഇവർക്കെതിരെയും അമിതമായ തോതിൽ പണമയച്ച കേസാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.