യാംബു: നാല് പതിറ്റാണ്ടുകാലം യാംബുവിൽ പ്രവാസിയായിരുന്ന മലപ്പുറം ഓമച്ചപ്പുഴ മേൽമുറി സ്വദേശി കവളോടി (പറേങ്ങത്ത്) കുഞ്ഞിക്കോയ (60) ബുധനാഴ്ച രാവിലെ നാട്ടിൽ നിര്യാതനായി. യാംബു ടൗണിലെ ഹോട്ടലിൽ ദീർഘകാലം പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മാസങ്ങൾക്കുമുമ്പ് ജോലിക്കിടെ പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന് യാംബു ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്കുശേഷം വിദഗ്ധ ചികിത്സയ്ക്കും പരിചരണത്തിനുമായി ജനുവരി അവസാനത്തോടെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
താമസരേഖയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം ഏഴു വർഷത്തിനുശേഷമാണ് കുഞ്ഞിക്കോയക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാനായി മകൻ ഇബ്രാഹീം ബാദുഷ ഉംറ വിസയിൽ യാംബുവിൽ എത്തിയിരുന്നു. യാംബുവിലെ കെ.എം.സി.സി, ഐ.സി.എഫ് പ്രവർത്തകരുടെ നിരന്തരമായ ഇടപെടലുകളും സഹായവുമാണ് കുഞ്ഞിക്കോയയുടെ മടക്കയാത്ര സാധ്യമാക്കിയത്. യാംബുവിലുള്ള സഹോദരൻ മുഹമ്മദലിയും സുഹൃത്തുക്കളും നാട്ടുകാരും ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എന്നാൽ നാട്ടിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ കവളോടി ഹംസയുടെയും ഫാത്തിമയുടെയും മകനാണ്. മറിയാമ്മു ആണ് ഭാര്യ. മക്കൾ: ഇബ്രാഹീം ബാദുഷ, റമീഷ. സഹോദരങ്ങൾ: മുഹമ്മദലി (യാംബു), നഫീസ, ഖദീജ, സുലൈഖ, സക്കീന, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.