ഡോ. ഷംഷീർ വയലിൽ
റിയാദ്: മലയാളി ആതുരാലയ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ ഐ.പി.ഒക്ക് സൗദിയിലെ നിക്ഷേപകരിൽനിന്ന് സമാനതകളില്ലാത്ത പ്രതികരണം. ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എജുക്കേഷൻ ഐ.പി.ഒ സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിലെ ലിസ്റ്റിങ്ങിന് മുന്നോടിയായാണ് വൻ മുന്നേറ്റമുണ്ടാക്കുന്നത്. ജി.സി.സിയിലെ സ്പെഷലൈസ്ഡ് എജുക്കേഷൻ മുൻനിര ദാതാവായ ഗ്രൂപ്പിന്റെ ബുക്ക് ബിൽഡിങ് പ്രക്രിയ ഏകദേശം 61.6 ബില്യൺ സൗദി റിയാൽ (1.456 ട്രില്യൺ രൂപ) മൂല്യം നേടി 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനോടെ വിജയകരമായി പൂർത്തിയായി. അന്തിമ ഓഹരി വില 19.50 റിയാലായി (460.53 രൂപ) ക്രമീകരിച്ചു. ഗ്രൂപ്പിെൻറ പ്രവർത്തനത്തിൽ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസമാണിത് പ്രകടമാക്കുന്നത്.
599 മില്യൻ റിയാൽ (14.14 ബില്യൺ രൂപ) മൂല്യമുള്ള ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിസ്റ്റിങ് സമയത്തെ മാർക്കറ്റ് കാപിറ്റലൈസേഷൻ 1,997 മില്യൺ റിയാലായിരിക്കും (47.17 ബില്യൻ രൂപ). മൂന്ന് ദിവസത്തേക്കാണ് വ്യക്തിഗത സബ്സ്ക്രൈബർമാർക് ഐ.പി.ഒയിൽ പങ്കെടുക്കാനുള്ള അവസരം. നവംബർ 18ന് ആരംഭിക്കുന്ന ഓഫറിങ് നവംബർ 20ന് സൗദി സമയം രണ്ടിന് അവസാനിക്കും.
അന്തിമ ഓഹരി വിലയിലായിരിക്കും ഓഹരികൾ വാങ്ങേണ്ടത്. ഓഫർ ഷെയറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സബ്സ്ക്രിപ്ഷൻ ഫോം പൂരിപ്പിച്ച് റിസ്വിങ് ഏജൻറുമാരുടെ നിർദേശങ്ങൾക്കനുസൃതമായി ചെയ്യാം. മുമ്പ് ഐ.പി.ഒയിൽ പങ്കെടുത്തിട്ടുള്ളവർക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾക്ക് മാറ്റമില്ലെങ്കിലും ലൈസൻസുള്ള ബ്രോക്കറേജിൽ സജീവമായ നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടെങ്കിലും അവരുടെ റിസീവിങ് ഏജൻറ് നൽകുന്ന ഇൻറർനെറ്റ്, ഫോൺ അല്ലെങ്കിൽ എ.ടി.എം ചാനലുകൾ വഴിയും അപേക്ഷിക്കാം.
അന്തിമ വിഹിത പ്രഖ്യാപനം 2025 നവംബർ 26-നകം നടത്തും. അധിക സബ്സ്ക്രിപ്ഷൻ തുക ഉണ്ടെങ്കിൽ ഡിസംബർ രണ്ടിനകം തിരികെ നൽകും. ഓഫറിങ് പൂർത്തിയാക്കിയതിന് ശേഷം കമ്പനിയുടെ ഓഹരികൾ സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും.
ജി.സി.സി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽഷാമിൽ എജുക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായ അമാനത്ത് സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയാണ് സൗദി വിപണിയിലേക്ക് കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.