അൽസൗദയുടെ കൊടുമുടികളിൽ കണ്ടെത്തിയ ശിലാലിഖിതങ്ങൾ
അബ്ഹ: സൗദി അറേബ്യയിലെ അസീർ മേഖലയിൽ വികസിപ്പിച്ചുവരുന്ന ‘അൽസൗദ പീക്സ്’ പദ്ധതി പ്രദേശത്ത് അപൂർവ പുരാവസ്തു ശേഖരം കണ്ടെത്തി. ഏകദേശം 4,000 മുതൽ 5,000 വർഷം വരെ പഴക്കമുള്ള ലിഖിതങ്ങളും ശിലാചിത്രങ്ങളും പതിച്ച 20-ഓളം കൂറ്റൻ പാറകളാണ് സൗദി ഹെറിറ്റേജ് കമീഷൻ കണ്ടെത്തിയത്. മേഖലയുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടെത്തലാണിതെന്ന് കമീഷൻ വ്യക്തമാക്കി.
ചരിത്രപ്രസിദ്ധമായ തമൂദിക് ലിഖിതങ്ങൾ ഈ പാറകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഐബെക്സ് (കാട്ടാട്), കഴുതപ്പുലി, ഒട്ടകപ്പക്ഷി തുടങ്ങിയ മൃഗങ്ങളുടെയും, വേട്ടക്കാർ, നർത്തകർ, ഈന്തപ്പനകൾ, പുരാതന ആയുധങ്ങൾ എന്നിവയുടെയും ചിത്രങ്ങൾ ഈ പാറകളിൽ തെളിഞ്ഞുകാണാം. അൽസൗദ, റിജാൽ അൽമ ഗ്രാമം ഉൾപ്പെടെ 636.5 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് ഈ പുരാവസ്തു കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അൽസൗദയും റിജാൽ അൽമയും സാംസ്കാരികമായി എത്രത്തോളം അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ. അക്കാലത്തെ ജനങ്ങളുടെ സാമൂഹിക ജീവിതവും പാരിസ്ഥിതിക രീതികളും ഈ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാം -ഹെറിറ്റേജ് കമീഷൻ വക്താവ് വ്യക്തമാക്കി.
ഹെറിറ്റേജ് കമീഷനും അൽസൗദ ഡെവലപ്മെൻറ് കമ്പനിയും തമ്മിലുള്ള ധാരണപത്രത്തിെൻറ അടിസ്ഥാനത്തിലാണ് നിലവിൽ ഈ മേഖലയിൽ സർവേ നടക്കുന്നത്. പൗരാണിക പൈതൃകം ഒട്ടും ചോർന്നുപോകാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള ആഡംബര പർവത ടൂറിസം കേന്ദ്രമായി അൽസൗദയെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികൾക്ക് ആധികാരികമായ ചരിത്രാനുഭവം നൽകുമെന്ന് അൽസൗദ ഡെവലപ്മെൻറ് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.