റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പാനൽ ചർച്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സംസാരിക്കുന്നു.
റിയാദ്: മിഡിൽ ഈസ്റ്റ് മേഖലയിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരമാണെന്നും അതിൽ തന്നെ സൗദി അറേബ്യ മേഖലയിലെ മികച്ച ഇൻവെസ്റ്റ് ഹബ്ബായി മാറിയെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അഭിപ്രായപ്പെട്ടു.
റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ, വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ്, ബി ക്യാപിറ്റൽ സഹസ്ഥാപകനും സഹ സി.ഇ.ഒയുമായ രാജ് ഗാംഗുലി എന്നിവരടങ്ങിയ പാനലിസിറ്റുകൾ പങ്കെടുത്ത സെഷനിലായിരുന്നു എം.എ യൂസഫലിയും സംബന്ധിച്ചത്.
നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്നും പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേഗത പകരുമെന്നും എം.എ യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ ഇക്കോണമി, മികച്ച അടിസ്ഥാന സൗകര്യം, മികച്ച ഭരണനേതൃത്വം, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്.
സൗദി വിഷൻ 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്നോ നാലോ വർഷത്തിനകം പൂർണമായും യാഥാർത്ഥ്യമാകും. നിലവിൽ 71 സ്റ്റോറുകളാണ് സൗദിയിൽ ലുലുവിനുള്ളത്. സൗദി സ്വദേശികൾക്കും മികച്ച തൊഴിലവസരമാണ് ലുലു നൽകുന്നത്. നഗരാതിർത്തികളിലേക്കും ടൗൺഷിപ്പ് വിപുലമാകുന്ന ഘട്ടത്തിൽ ലുലുവും രാജ്യത്ത് മികച്ച വികസനപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.
ഡിജിറ്റൽവത്കരണം, എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ മികച്ച മുന്നേറ്റമാണ് സൗദി അറേബ്യ നടത്തുന്നത്. വ്യവസായ രംഗത്തും ഈ മാറ്റങ്ങൾ ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷൻ 2030ന് വേഗതപകരും. കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തുണ്ടാകുമെന്നും അദേഹം കൂട്ടിചേർത്തു.
ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ മികച്ചതാണെന്നത് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർട്ണർ ഒമർ അൽമജ്‌ഡൗൾ പറഞ്ഞു. ഗുഡ് ഗവേൺസിന്റെ ഉദാഹരണമാണ് സൗദിയിലേതെന്നും ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഈ ഭരണമികവ് ഗുണം ചെയ്യുന്നുണ്ടെന്നും വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ് അഭിപ്രായപ്പെട്ടു.
സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രംഗത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ സി.ഇ.ഒയുമായ രാജ് ഗാംഗുലി ചർച്ചയിൽ ചൂണ്ടികാട്ടി. വിവിധ സെഷനുകളിലെ ചർച്ചയിൽ ആഗോള കമ്പനികളുടെ മേധാവിമാർ ഉൾപ്പടെ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.