ജിദ്ദ: പ്രവാസി മലയാളികളുടെ യാത്രാനുഭവങ്ങളും ലോകകാഴ്ചകളും പങ്കുവെക്കുന്നതിനായി അക്ഷരം വായനാവേദി ജിദ്ദ സംഘടിപ്പിച്ച ‘യാത്രകളിലൂടെ ഒരു യാത്ര’ എന്ന പരിപാടി പങ്കെടുത്തവർക്ക് നവ്യാനുഭവമായി. വിവിധ രാജ്യങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ചവർ തങ്ങളുടെ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. മലേഷ്യയിലെ കാഴ്ചകളെക്കുറിച്ചും അവിടുത്തെ ചരിത്രപ്രധാനമായ സാംസ്കാരിക ഈടുവെപ്പുകളെക്കുറിച്ചും മോട്ടിവേഷണൽ സ്പീക്കറും വ്യവസായിയുമായ കെ.ടി. അബൂബക്കർ വിവരിച്ചു. യാത്രകൾ മനുഷ്യനെ പുതിയൊരു തലത്തിലേക്ക് ഉയർത്തുമെന്നും ജീവിതത്തിൽ വലിയ പാഠങ്ങൾ നൽകുമെന്നും പരിപാടിയിൽ പങ്കെടുത്ത പ്രമുഖ എഴുത്തുകാരൻ അബ്ദുല്ല മുക്കണ്ണി അഭിപ്രായപ്പെട്ടു.
സഞ്ചാരികൾക്ക് ഒന്നിച്ചിരിക്കാനും അനുഭവങ്ങൾ കൈമാറാനും അക്ഷരം വായനാവേദി അവസരമൊരുക്കിയത് ശ്ലാഘനീയമാണെന്ന് ആശംസകൾ നേർന്ന സംവിധായകൻ മുഹ്സിൻ കാളികാവ് പറഞ്ഞു. യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിസ നടപടികൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചും ക്ലൗഡ് സെവൻ ഹോളിഡെയ്സ് ലിഷർ ആൻഡ് ടൂർസ് ഡയറക്ടർ ഹിഷാം ഹാഫിസും കോയ അരീക്കോടും വിശദീകരിച്ചു. ലത്തീഫ് കരിങ്ങനാട് ലണ്ടനിലെ അനുഭവങ്ങളും, ഷറഫുദ്ദീൻ എടവണ്ണ ജോർഡാനിലെ ചരിത്രയിടങ്ങളെക്കുറിച്ചും, നൗഷാദ് താഴത്തെവീട്ടിൽ തുർക്കിയയിലെ കാഴ്ചകളെക്കുറിച്ചും വിവരിച്ചു.
ചൈന സന്ദർശനത്തെക്കുറിച്ച് ഷകീല അബൂബക്കറും ജോർജിയ സന്ദർശനത്തെക്കുറിച്ച് ഷാജു അത്താണിക്കലും സംസാരിച്ചു. റെജി അൻവർ ഈജിപ്തിനെക്കുറിച്ചും കബീർ കൊണ്ടോട്ടി സൗദി അറേബ്യയിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളെക്കുറിച്ചും വിവരങ്ങൾ പങ്കുവെച്ചു.
ഇബ്റാഹീം ശംനാട് അധ്യക്ഷത വഹിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ ചടങ്ങിൽ സംബന്ധിച്ചു. സോഫിയ സുനിൽ, പി.കെ. സഹീർ, സലീന, ബഷീർ കോഴിക്കോടൻ, സൽജാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അമീന ബഷീർ കവിത അവതരിപ്പിച്ചു. ഷഹ്ബാസ് എടവനക്കാടിെൻറ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എം. അഷ്റഫ് സ്വാഗതവും തമീം അബ്ദുല്ല മമ്പാട് നന്ദിയും പറഞ്ഞു. ശിഹാബ് കരുവാരക്കുണ്ട്, സൈനുൽ ആബിദീൻ, നൗഷാദ് നിടോലി, മുഹമ്മദ് കുട്ടി വേങ്ങര, സൈനുദ്ദീൻ, റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.