യാംബു: സൗദി ജനസംഖ്യയിൽ 71 ശതമാനവും 35 വയസിൽ താഴെയുള്ളവരെന്ന് സർവേ റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ‘സൗദി ഫാമിലി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2024’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം മധ്യത്തോടെ തയാറാക്കിയ കണക്കനുസരിച്ച് സൗദിയുടെ മൊത്തം ജനസംഖ്യ 3.53 കോടിയാണ്. 55.6 ശതമാനം സൗദി പൗരന്മാരാണ്. ബാക്കിയുള്ളവർ വിദേശികളും. കഴിഞ്ഞ വർഷം ജനസംഖ്യയിൽ 4.7 ശതമാനം വളർച്ച നേടി.
സ്വദേശികളുടെ ശരാശരി പ്രായം 26.6 വയസാണ്. ആകെ സ്വദേശികളിൽ 64 ശതമാനം 30 വയസിന് താഴെയുള്ളവരാണ്. 14 വയസുവരെ പ്രായമുള്ളവർ 34 ശതമാനമാണ്. രാജ്യത്തുള്ള ആകെ കുടുംബങ്ങളിൽ 51 ശതമാനം സ്വദേശി കുടുംബങ്ങളാണ്. രണ്ടോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾ 86 ശതമാനമാണ്. അതിൽ 70 ശതമാനം അണുകുടുംബങ്ങളാണ്. അതേസമയം സംയുക്തവും വിപുലീകൃതവുമായ കുടുംബങ്ങൾ ഒരുമിച്ച് 16 ശതമാനമാണ്. ഒറ്റക്ക് താമസിക്കുന്ന കുടുംബങ്ങൾ 14 ശതമാനവും.
സൗദിയിലെ ശരാശരി കുടുംബ വലുപ്പം അഞ്ച് അംഗങ്ങളാണെന്നും ആറ് അംഗങ്ങളുള്ള കുടുംബങ്ങളിൽ 13.5 ശതമാനവും നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങളിൽ 12.8 ശതമാനവുമാണെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദി കുടുംബങ്ങളിൽ 44.9 ശതമാനം പേർ അപ്പാർട്മെന്റുകളിലും 31 ശതമാനം പേർ വില്ലകളിലുമാണ് താമസിക്കുന്നത്.
ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ 55.8 ശതമാനം പേർ അപ്പാർട്മെന്റുകളിലും 16.2 ശതമാനം പേർ വില്ലകളിലുമാണ് താമസിക്കുന്നത്.
ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങളിൽ 43.4 ശതമാനം പേർ അപ്പാർട്മെന്റുകളിലും 33.3 ശതമാനം പേർ വില്ലകളിലുമാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.