സൗദി അറേബ്യ സമർപ്പിച്ച ഫിഫ ലോകകപ്പ് 2034 ബിഡ്
ബുക്കിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ഒപ്പുവെക്കുന്നു. (ഫയൽ ചിത്രം)
റിയാദ്: 2034 ഫിഫ ലോകകപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ‘സൗദി ബിഡ് ’ ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ്. സൗദി ശ്രമത്തിന് (ബിഡ്) 500ൽ 419.8 റേറ്റിങ് ലഭിച്ചതായി ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പിന് സമർപ്പിച്ച ഫയലിന് ചരിത്രത്തിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ നൽകിയ ഏറ്റവും ഉയർന്ന റേറ്റിങ്ങാണിതെന്നും ഫിഫ അറിയിച്ചു.
ഈ വിലയിരുത്തൽ സൗദിയുടെ പുതിയ നേട്ടമായി കണക്കാക്കുന്നു. ഇത് സൗദി അനുഭവിച്ചുകൊണ്ടിരിക്കുന്ന മികച്ച പങ്ക്, ഗുണപരവും അസാധാരണവുമായ മാറ്റം, സൗദി വിഷൻ 2030ൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തവും സമഗ്രവുമായ ദർശനങ്ങളും ലക്ഷ്യങ്ങളും അനുസരിച്ച് കായിക മേഖല ഉൾപ്പെടെ വിവിധ മേഖലകൾക്ക് ഭരണകൂടത്തിൽ നിന്നുള്ള പ്രോത്സാഹനവും പിന്തുണയും ഉൾക്കൊള്ളുന്നു.
2030, 2034 ലോകകപ്പ് ബിഡുകളുടെ സാങ്കേതിക വിലയിരുത്തലിന്റെ പ്രഖ്യാപനം ഈ വർഷം ഡിസംബർ 11 ന് അവസാനം നടക്കുന്ന ഫിഫ ജനറൽ അസംബ്ലിയിലൂടെ രണ്ട് മത്സരങ്ങൾക്കായി ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനുള്ള തയാറെടുപ്പിലാണ്.
ആഗോള ഫുട്ബാൾ ഇവൻറിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തിന് സൽമാൻ രാജാവിൽ നിന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനിൽ നിന്നും പരിധിയില്ലാത്ത ശ്രദ്ധയും ശാക്തീകരണവും പിന്തുണയുമാണ് ലഭിച്ചത്.
ഇത് ലോകകപ്പ് മത്സരങ്ങൾക്കായുള്ള സൗദി അറേബ്യയുടെ ബിഡിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസം നേടുന്നതിന് വലിയ സംഭാവന നൽകി.
കഴിഞ്ഞ ഒക്ടോബറിലാണ് ലോക ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി ഫയലിന്റെ വിശദാംശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഔദ്യോഗിക ഫിഫ പ്രതിനിധി സംഘം സൗദിയിൽ പരിശോധനാ പര്യടനം നടത്തിയത്. മത്സരത്തിന്റെ ആതിഥേയ നഗരങ്ങൾ, സ്പോർട്സ് പദ്ധതികൾ തുടങ്ങിയ ഹോസ്റ്റിങ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും സംഘം സന്ദർശിച്ചു.
ചരിത്രത്തിലാദ്യമായി ഒരു രാജ്യത്ത് 48 ടീമുകളുടെ സാന്നിധ്യത്തിൽ ആഗോള ഫുട്ബാൾ ഇവൻറിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളും വരാനിരിക്കുന്ന എല്ലാ തയാറെടുപ്പുകളും സംഘം പരിശോധിക്കുകയുണ്ടായി.
ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ‘സൗദി ബിഡ്’ ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് നേടാനായതിൽ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദിയും കടപ്പാടും അറിയിച്ചു.
ഭരണകൂടത്തിൽ നിന്നുള്ള വലിയ കരുതലും പരിധിയില്ലാത്ത പിന്തുണയും കായിക താരങ്ങളുടെയും നിരവധി സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കാരണമായി. സൗദി ഫയലിന് അസാധാരണമായ ഒരു മികച്ച വിലയിരുത്തൽ എന്ന ചരിത്ര നേട്ടം കൈവരിക്കുന്നതിനും സഹായിച്ചതായും കായിക മന്ത്രി പറഞ്ഞു. ഈ വിജയം രാജ്യത്തെ വിവിധ വകുപ്പുകൾ തമ്മിലുള്ള മഹത്തായതും ഫലപ്രദവുമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു.
സൗദിയുടെ ഏറ്റവും മികച്ച ചിത്രം അവതരിപ്പിക്കാനും ആഗോള ഫുട്ബാൾ ഇവന്റിന്റെ അസാധാരണമായ പതിപ്പ് അവതരിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ചുകൊണ്ട് ലോകത്തെ മുഴുവൻ സ്നേഹത്തോടെ സ്വാഗതം ചെയ്യാൻ സൗദിക്ക് കഴിവുണ്ടെന്നും ഈ നേട്ടം പ്രതിഫലിക്കുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.
ലോകകപ്പിനായുള്ള ബിഡ് നേടിയ ഉയർന്ന റേറ്റിങ് ഭരണകൂടത്തിന്റെ താൽപര്യത്തിന്റെ ഫലങ്ങളിലൊന്നാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ പറഞ്ഞു.
കിരീടാവകാശിയിൽ നിന്ന് ലഭിക്കുന്ന ഉദാരമായ മാർഗനിർദേശത്തിലൂടെയും പിന്തുണയിലൂടെയും കായിക മന്ത്രിയുടെ തുടർച്ചയായ ഫോളോ-അപ്പിലൂടെയും കായിക മേഖലയുടെ എല്ലാ തലങ്ങളിലും സമഗ്രമായ കായിക നവോത്ഥാനം കൈവരിക്കുന്നതിന് സഹായകമായി. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും അസാധാരണമായ അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് പറഞ്ഞു.
ഈ റേറ്റിങ്ങിൽ ഞങ്ങൾ ഇന്ന് അഭിമാനിക്കുന്നുവെന്ന് നോമിനേഷൻ ഫയൽ യൂനിറ്റ് മേധാവി ഹമാദ് അൽബലവി പറഞ്ഞു. ഫയലിലൂടെ ഉയർന്ന സാങ്കേതിക നിലവാരം നൽകാനുള്ള സൗദിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഏറ്റവും ഉയർന്ന എൻജിനീയറിങ്, സാങ്കേതിക സവിശേഷതകൾക്കനുസൃതമായി സ്പോർട്സ് സ്റ്റേഡിയങ്ങളും സൗകര്യങ്ങളും നൽകിക്കൊണ്ട്, ഫുട്ബാൾ കളിയെ പുരോഗമിപ്പിക്കുന്നതും വിശിഷ്ടമായ അനുഭവം നൽകുന്നതുമായ എല്ലാ കഴിവുകളും ഫയലിലൂടെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഹമാദ് അൽബലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.