ഖത്തറിൻെറ മറുപടി പഠിച്ച ശേഷം തീരുമാനമെടുക്കും -സൗദി വിദേശകാര്യ മന്ത്രി
റിയാദ്: ഉപരോധം അവസാനിപ്പിക്കാൻ സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഉപാധിക്ക് ഖത്തര്‍ നല്‍കിയ മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേലിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. സൗദി ഉള്‍പ്പെടെ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 നിബന്ധനകളില്‍ ഭൂരിപക്ഷവും 2014ലെ ജി.സി.സി രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തര്‍ ഒത്തുതീര്‍പ്പിലെത്തിയ നിബന്ധനകളാണെന്നും ആദില്‍ ജുബൈര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ മാധ്യസ്ഥ്യം വഹിക്കുന്ന കുവൈത്ത് മുഖേന ഖത്തര്‍ നല്‍കിയ മറുപടിയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് രാജ്യങ്ങളുടെ പ്രത്യേക യോഗം ബുധനാഴ്ച കൈറോവിൽ ചേരും. പ്രതിസന്ധിക്ക് മഞ്ഞുരുക്കമുണ്ടാക്കാന്‍ സമ്മേളനം വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുക, തീവ്രവാദത്തിന് ധനസഹായം നല്‍കുന്നവര്‍ക്ക് അഭയം നല്‍കുന്നത് നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഏല്ലാ യൂറോപ്യന്‍ രാജ്യങ്ങളും യോജിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
സൗദിയുടെ പുരോഗതിയില്‍ നിര്‍ണായക നാഴികക്കല്ലാണ് വിഷന്‍ 2030 എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചു. ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്ന തരത്തിലാണ് സൗദി പുതിയ നയങ്ങളിലേക്ക് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.