അസീറിൽ വൻ ടൂറിസം പദ്ധതിയായ ‘വെസ്റ്റേൺ അബഹ’ക്ക് തറക്കല്ലിട്ട ചടങ്ങിൽ അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്
അസീറിൽ വൻ ടൂറിസം പദ്ധതി; ‘വെസ്റ്റേൺ അബഹ’ക്ക് തറക്കല്ലിട്ടു; 1000-ലേറെ പേർക്ക് തൊഴിലവസരം
അബഹ: അസീർ മേഖലയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് പുതിയ കുതിപ്പേകുന്ന ‘വെസ്റ്റേൺ അബഹ’ പദ്ധതിക്ക് തുടക്കമായി. അസീർ ഗവർണറും അസീർ വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് പദ്ധതിയുടെ തറക്കല്ലിടൽ കർമം നിർവഹിച്ചു.
1.53 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിക്കുന്ന ഈ വൻകിട പദ്ധതി മേഖലയിലെ വിനോദസഞ്ചാര, നിക്ഷേപ സാധ്യതകൾക്ക് വലിയ മാറ്റം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 330 ഹോട്ടൽ യൂനിറ്റുകൾ, 52 വില്ലകൾ, 78 മറ്റ് താമസ യൂനിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
ഇതിനുപുറമേ മനോഹരമായ ഉദ്യാനങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റാറൻറുകൾ, വ്യാപാരശാലകൾ, നടപ്പാതകൾ, സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, മറ്റ് സാമൂഹിക സേവന സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കും.
പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും സീസണൽ, പരിശീലന മേഖലകളിലുമായി 1,000-ലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അസീർ മേഖലയിലെ സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ മികച്ച പരിശീലനം നൽകി ദേശീയ കേഡർമാരെ വാർത്തെടുക്കാൻ ഇത് സഹായിക്കും.
പദ്ധതിയുടെ ഭാഗമായി കിങ് ഖാലിദ് സർവകലാശാലയുമായി സുപ്രധാന സഹകരണ കരാറിലും ഒപ്പുവെച്ചു. മീഡിയ, ആർക്കിടെക്ചർ, എൻജിനീയറിങ്, ടൂറിസം, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ വകുപ്പുകളിലെ 250ലേറെ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ കരാർ. പദ്ധതി പൂർത്തിയാകുമ്പോഴേക്കും ആവശ്യമായ വിദഗ്ധ തൊഴിൽ ശക്തിയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിനോടനുബന്ധിച്ച് അസീറിലെ നിക്ഷേപ, വികസന പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനും മുൻഗണന നിശ്ചയിക്കുന്നതിനുമുള്ള പ്രത്യേക വർക്ക്‌ഷോപ്പും നടന്നു. വികസന ആവശ്യങ്ങൾ മുൻനിർത്തി നിക്ഷേപം കാര്യക്ഷമമായി വിന്യസിക്കുന്നതിലൂടെ മേഖലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ചടങ്ങിെൻറ സമാപനത്തിൽ പദ്ധതിയുടെ സ്പോൺസർമാരെയും പങ്കാളികളെയും അസീർ ഗവർണറുടെ പ്രതിനിധിയായി പങ്കെടുത്ത പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജുറൈസ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.