സൗദിയിൽ വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 300 റിയാൽ പിഴ
റിയാദ്: റോഡിൽ മുന്നിൽ പോകുന്ന വാഹനങ്ങളുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി സൗദി പൊതുസുരക്ഷാ വകുപ്പ്. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൽ വാഹനങ്ങൾ തമ്മിലുള്ള അകലം വലിയ പങ്കുവഹിക്കുന്നുണ്ട്. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ നിയന്ത്രണം വിടുമ്പോഴോ ഉണ്ടാകാൻ സാധ്യതയുള്ള വൻ അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്ന് പൊതുസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടി.
ട്രാഫിക് നിയമങ്ങൾ പാലിക്കുകയെന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും, ഡ്രൈവർമാരുടെയും മറ്റ് കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന പ്രധാന ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു. പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരും. അപകടങ്ങൾ ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും എല്ലാ ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.