തുടർചികിത്സയ്ക്കായി ബിഹാർ സ്വദേശി നദീം നദാഫിനെ നാട്ടിലേക്ക് അയക്കുന്നു
ദമ്മാമിൽ അപകടത്തിൽ പരിക്കേറ്റ ബിഹാർ സ്വദേശി നദീം നദാഫ് നാട്ടിലേക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഹാർ സ്വദേശി നദീം നദാഫ് (23) തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാർമ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിലാണ് നദീമിന് അപകടം സംഭവിച്ചത്.
ഇഖാമ കാലാവധി അവസാനിക്കുകയും മെഡിക്കൽ ഇൻഷുറൻസ് കവറേജ് ഇല്ലാതിരിക്കുകയും ചെയ്ത പ്രതിസന്ധി ഘട്ടത്തിലും കഴിഞ്ഞ 12 മാസത്തോളം ദമ്മാം സെൻട്രൽ ആശുപത്രി അധികൃതർ നദീമിന് ആവശ്യമായ സൗജന്യ പരിചരണവും മികച്ച ചികിത്സയുമാണ് നൽകിയത്. പിന്നീട് ഇന്ത്യൻ എംബസിയുടെയും സൗദി-ഇന്ത്യൻ സർക്കാരുകളുടെയും സാമൂഹിക പ്രവർത്തകരുടെയും സജീവ ഇടപെടലിനെത്തുടർന്നാണ് തുടർചികിത്സയ്ക്കായി നദീമിനെ നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞത്.
ഇന്ത്യൻ എംബസി മുഖേനയാണ് എക്സിറ്റ് വിസയും സ്ട്രെച്ചർ ടിക്കറ്റും വേഗത്തിൽ ലഭ്യമാക്കിയത്. യാത്രയിലുടനീളം ശ്രീലങ്കൻ എയർലൈൻസ് ജീവനക്കാർ, മെഡിക്കൽ എസ്കോർട്ട് ഡോ. ബുഷറ ഫാത്തിമ, കമ്പനി പ്രതിനിധി അലൻ, ഫ്ലൈറ്റ് നഴ്സ് പേൾ എന്നിവർ ആവശ്യമായ ശുശ്രൂഷകളും സഹായങ്ങളും നൽകി. ഷഫിയുള്ള ഖാൻ, ബാഷ മൊയ്തീൻ, കർണാടക അസോസിയേഷൻ പ്രവർത്തകർ, മഞ്ജു മണിക്കുട്ടൻ, മണിക്കുട്ടൻ (നവയുഗം), സക്കീർ ഹുസൈൻ, വിക്രമൻ, അൽ ബർഗഷ് കമ്പനി സി.ഇ.ഒ സബാനായകം, എഫ്.എം.എസ് അൽ മലക കമ്പനി സി.ഇ.ഒ ശ്രീനിവാസൻ രാമസാമി (മാർക്ക്), ജി. സെൽവകുമാർ, സുരേഷ് ഭാരതി (ടാൻസ്വാ) എന്നിവരും ഐ.ഒ.ജി ദമ്മാം ടീമിലെ മുനീർ, മുഹമ്മദ് മലബെട്ടു, മുരളി, മുനീബ്, വാർസി എന്നിവരും വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.