മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം സാമൂഹ്യസുരക്ഷക്ക് കാരണമായി

റിയാദ്: സൗദിയിലെ മൊബൈല്‍ കടകളില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ സ്വദേശിവത്കരണത്തിലൂടെ സാമൂഹിക സുരക്ഷയും ധാര്‍മിക പരിധികള്‍ പാലിക്കുന്നതും ഉറപ്പുവരുത്താനായെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 
വിദേശി ജോലിക്കാരുടെ അതിരുവിട്ട സ്വാതന്ത്ര്യവും മൊബൈല്‍ കടകളിലെ അധാര്‍മികതയും സൗദി കുടുംബ, സാമൂഹിക ബന്ധങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു. കുടുംബ രഹസ്യങ്ങള്‍ പുറത്താവാനും അനാരോഗ്യ പ്രവണതകള്‍ പ്രചരിക്കാനും ഇത് കാരണമായി. 
കേടായ മൊബൈലുകള്‍ നന്നാക്കാന്‍ നല്‍കുന്ന സാധാരണക്കാര്‍ സ്വകാര്യതയെക്കുറിച്ച് പലപ്പോഴും ആലോചിക്കാറില്ല എന്നതാണ് ഇത്തരം അധാര്‍മികതക്ക് കാരണം. സ്വദേശിവത്കരണത്തിലൂടെ ലഭ്യമാവുന്ന സാമ്പത്തിക നേട്ടത്തിനുപരിയാണ് ധാര്‍മികവും സാമൂഹികവും കുടുംബപരവുമായ നേട്ടങ്ങളെന്ന് ഇമാം മുഹമ്മദ് ബിന്‍ സുഊദ് സര്‍വകലാശാലയിലെ ഡോ. ഇബ്രാഹീം അസ്സബ്ന്‍ അഭിപ്രായപ്പെട്ടു. രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്‍െറ ലക്ഷ്യം നേടാനും സ്വദേശിവത്കരണം കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു. 
ലോകത്ത് ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ടെലികമ്യൂണിക്കേഷന്‍. 
ഈ രംഗത്ത് മുതലിറക്കാനും തൊഴിലെടുക്കാനും സ്വദേശികളായ യുവതീയുവാക്കള്‍ക്ക് അവസരം ഉറപ്പുവരുത്തുന്നതിലൂടെ സുപ്രധാനമായ നീക്കമാണ് തൊഴില്‍ മന്ത്രാലയം നടത്തിയതെന്ന് അക്കാമിക തലത്തിലെ വിദഗ്ധനായ ഡോ. മുഹമ്മദ് അത്തുര്‍ക്കി പറഞ്ഞു. സ്വദേശികള്‍ക്ക് താല്‍പര്യമുള്ള മേഖലയാണ് തൊഴില്‍ മന്ത്രാലയം തെരഞ്ഞെടുത്തത് എന്നും ഏറെ അനുയോജ്യമായ ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.