റിയാദ്: മലപ്പുറം സ്വദേശിയെ റിയാദില്‍ അതിക്രൂരമായി ആക്രമിച്ച് കഴുത്തറുത്ത് കൊന്നു. ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ15 ഓളം പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെടുന്നതിന് തലേ ദിവസം സലീമുമായി ഫോണില്‍ സംസാരിച്ചവരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. പരസ്പരം കൈമാറിയ ഫോണ്‍ സന്ദേശങ്ങള്‍, സലീമുമായുള്ള ബന്ധം എന്നിവയാണ് ഇവരില്‍ നിന്ന് ആരാഞ്ഞത്. ഇവരില്‍ പലരെയും പിന്നീട് വിട്ടയച്ചു. ശിരസ് ഛേദിക്കപ്പെട്ട് മാരകമായ ക്ഷതങ്ങള്‍ ഏറ്റ നിലയിലാണ് മൃതദേഹം. മുഖം ഉള്‍പ്പെടെ ശരീരത്തിന്‍െറ പല ഭാഗത്തും പരിക്കുകളുണ്ട്. എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ശുമൈസി മോര്‍ച്ചറിയിലാണ് മൃതദേഹം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും. വര്‍ഷങ്ങളായി റിയാദിലുള്ള സലീം ഹോട്ടല്‍, ബഖാല, ക്ളിനിക്, ടാല്‍കം പൗഡര്‍ കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ചുമാസം മുമ്പുവരെ ഒരു ക്ളിനിക്കിലായിരുന്നു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ അഞ്ചുപേര്‍ ഈ ക്ളിനിക്കിലുള്ളവരാണ്. ഇവിടെ നിന്ന് മാറിയ ശേഷമാണ് സലീം ഹോട്ടല്‍ രംഗത്തേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.