ശസ്ത്രക്രിയ കഴിഞ്ഞ സൊമാലിയൻ സയാമീസ് ഇരട്ടകളോടൊപ്പം ഡോ. അബ്ദുല്ല അൽ റബീഅ

സൊമാലിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം -ഡോ. അബ്ദുല്ല അൽറബീഅ

റിയാദ്: വേർപിരിയൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയുടെയും റംലയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. റിയാദിലെ കിങ് അബ്ദുല്ല സ്പെഷലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം നിലവിലെ പുരോഗതി വിശദീകരിച്ചത്.

റഹ്മയുടെ നില മെച്ചപ്പെടുന്നു; റംല നിരീക്ഷണത്തിൽ

ഇരട്ടകളിൽ ഒരാളായ റഹ്മ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇപ്പോൾ സ്വതന്ത്രമായി ശ്വസിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യനിലയിൽ പ്രകടമായ പുരോഗതി കണ്ടതിനെത്തുടർന്ന് വെന്റിലേറ്ററും ഫീഡിങ് ട്യൂബുകളും മെഡിക്കൽ സംഘം നീക്കം ചെയ്തു. വരുംദിവസങ്ങളിൽ കുട്ടിക്ക് സ്വാഭാവികമായ രീതിയിൽ മുലപ്പാൽ നൽകിത്തുടങ്ങുമെന്നും ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റാൻ സാധിക്കുമെന്നും ഡോക്ടർ അറിയിച്ചു.

മറ്റൊരു കുട്ടിയായ റംല നിലവിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽതന്നെ തുടരുകയാണ്. മൂത്രവ്യവസ്ഥയിലെ അപൂർണതയും വൃക്കകളുടെ അപര്യാപ്തതയും കാരണം കുട്ടിക്ക് ഹീമോഡയാലിസിസ് നൽകുന്നുണ്ട്. എങ്കിലും കുട്ടിയുടെ ശസ്ത്രക്രിയാനന്തര അവസ്ഥ ആശാവഹമാണെന്നും ഉടൻ തന്നെ വെന്റിലേറ്ററിൽനിന്ന് മാറ്റാൻ സാധിക്കുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പ്രത്യാശ പ്രകടിപ്പിച്ചു. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ റംലയെയും പീഡിയാട്രിക് വാർഡിലേക്ക് മാറ്റാനാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം.

വിജയകരമായ 68ാം ശസ്ത്രക്രിയ

കഴിഞ്ഞ വ്യാഴാഴ്ച 12 മണിക്കൂർ നീണ്ടുനിന്ന എട്ട് ഘട്ടങ്ങളായുള്ള സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലെ 36 വിദഗ്ധ കൺസൾട്ടന്റുകളും നഴ്സിങ്-സാങ്കേതിക ജീവനക്കാരും ഈ ദൗത്യത്തിൽ പങ്കാളികളായി. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രത്യേക പ്രോഗ്രാമിന് കീഴിൽ വിജയകരമായി പൂർത്തിയാക്കുന്ന 68ാമത്തെ ശസ്ത്രക്രിയയാണിത്.

Tags:    
News Summary - Somali Siamese twins are in good health - Dr. Abdullah Al-Rabiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.