വേനല്‍ചൂട് കനക്കുന്നു; ആഭ്യന്തര വിപണിക്കായി സൗദി എണ്ണ ഉല്‍പാദനം കൂട്ടും

ദമ്മാം: ആഭ്യന്തര വിപണിക്കായി സൗദി അറേബ്യ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. വേനല്‍ചൂട് കനക്കുന്നതിനാല്‍ വര്‍ധിച്ച ഊര്‍ജ ഉപഭോഗം കണക്കിലെടുത്താണ് അസംസ്കൃത എണ്ണ ഉല്‍പാദനം കൂട്ടുന്നത്. 10.15 ദശലക്ഷം ബാരല്‍ എന്ന പ്രതിദിന ശരാശരിയില്‍ നിന്ന് 10.50 ദശലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് ആലോചന. ഉല്‍പാദനം കൂട്ടുന്നുണ്ടെങ്കിലും രാജ്യാന്തര വിപണിയിലേക്ക് അത് ഒഴുക്കില്ളെന്നാണ് സൂചന. 10.15 ദശലക്ഷം ബാരലിലും അതില്‍ താഴെയുമായാണ് ഏപ്രില്‍ മാസത്തെ ഉല്‍പാദനം ക്രമീകരിച്ചിരുന്നത്. രാജ്യാന്തര എണ്ണ വിപണിയിലെ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ ചേര്‍ന്ന ഉല്‍പാദകരാഷ്ട്രങ്ങളുടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ആവശ്യമെങ്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് ഈ യോഗത്തിന് തൊട്ടുമുമ്പ് രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചന നല്‍കിയിരുന്നു. ഉടനടി 11.5 ദശലക്ഷം ബാരല്‍ വരെയും ആറുമാസത്തിനകം 12.5 ദശലക്ഷം ബാരലിലേക്കും ഉല്‍പാദനം കൂട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വേനല്‍ക്കാലങ്ങളില്‍ ഉല്‍പാദനം നേരിയ തോതില്‍ ഉയര്‍ത്താറുണ്ട്. കെട്ടിടങ്ങളുടെ ശീതീകരണ സംവിധാനങ്ങള്‍ ഇടതടവില്ലാതെ ഉപയോഗിക്കപ്പെടുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരും. വൈദ്യുതി ഉല്‍പാദനത്തിനായി പ്രതിദിനം എട്ടുലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് വിനിയോഗിക്കുന്നത്. ആകെ 12 ദശലക്ഷം ബാരലാണ് സൗദി അരാംകോയുടെ ശേഷിയെങ്കിലും അത്രയും സാധാരണ ഉല്‍പാദിപ്പിക്കാറില്ല. കഴിഞ്ഞ വര്‍ഷം ജൂണിലെ 10.56 ദശലക്ഷം ബാരല്‍ ആണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പാദന നില. പതിവില്ലാത്ത വിധം ചൂടേറിയതാകും ഇത്തവണത്തെ വേനലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. പല നഗരങ്ങളിലും ഇപ്പോള്‍ തന്നെ ചൂട് 40 ഡിഗ്രിക്ക് അടുത്ത് എത്തിയിട്ടുണ്ട്. ദമ്മാമില്‍ 39 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. മക്കയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 37-38 ഡിഗ്രിയില്‍ നില്‍ക്കുന്നു. 36 ഉം 35 മാണ് റിയാദിലെയും ജിദ്ദയിലെയും താപനില. വരും ദിവസങ്ങളില്‍ ചൂട് ഇതിലും ഉയരും. അതിനനുസരിച്ച് വൈദ്യുതി ഉപഭോഗവും വര്‍ധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.