കൊറോണ: പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയവര്‍ക്ക് താക്കീത്

റിയാദ്: കൊറോണ വൈറസ് രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികളുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ ലംഘിച്ച അറബി വംശജനായ ഡോക്ടറെയും ഏഷ്യന്‍ വംശജയായ നഴ്സിനെയും സൗദി ആരോഗ്യമന്ത്രാലയം താക്കീത് ചെയ്തു. റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജോലിനോക്കുന്ന ഡോക്ടറെയാണ് രോഗിയുമായി ഇടപഴകിയ ആശുപത്രി ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും രോഗ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട നിര്‍ദേശം നല്‍കുന്നതില്‍ അലംഭാവം കാണിച്ചതിന് മന്ത്രാലയം താക്കീത് ചെയ്തത്. റിയാദില്‍ തന്നെയുള്ള ഇമാം അബ്ദുറഹ്മാന്‍ ഫൈസല്‍ ആശുപത്രിയിലെ നഴ്സിനാണ് ഇതേ കാരണത്താല്‍ മന്ത്രാലയത്തിന്‍െറ ശിക്ഷാ നടപടിക്ക് വിധേയയാകേണ്ടി വന്നത്.
നഴ്സിന്‍െറ രണ്ട് ദിവസത്തെ വേതനം റദ്ദ് ചെയ്തു. തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികള്‍ ഇരുവര്‍ക്കുമെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രോഗബാധ സംബന്ധിച്ച് യഥാസമയം വിവരം നല്‍കാതിരിക്കുകയോ അല്ളെങ്കില്‍ വൈകിക്കുകയോ ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരമാവധി ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും മന്ത്രാലയം നേരത്തെ ശിക്ഷ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.