ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിലെത്തിയ വിദേശികൾ ഉൾപ്പെടെ ആരാധകർക്ക് മനോഹരമായ ആഘോഷകാഴ്ചകൾ സമ്മാനിച്ച ലുസൈലിലെ വിന്റർ വണ്ടർലാൻഡ് വീണ്ടും സജീവമാകുന്നു. കൂടുതൽ റൈഡുകളും തത്സമയ വിനോദങ്ങളുമായാണ് പുതിയ സീസണിൽ ഒരുങ്ങുന്നത്. നവംബർ ഒന്നിന് അൽ മഹാ ഐലൻഡിന്റെ ഹൃദയഭാഗത്ത് പുതിയ സീസണിലെ വിന്റർ വണ്ടർലാൻഡിന് തിരശ്ശീല ഉയരാനിരിക്കെ, സന്ദർശകർക്കായുള്ള ടിക്കറ്റുകൾ തയാറായി.
നിരവധി പുതിയ റൈഡുകളാണ് വണ്ടർലാൻഡ് സന്ദർശകർക്കായി അവതരിപ്പിക്കാനിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ തത്സമയ പ്രദർശനങ്ങളുടെയും വിനോദ പരേഡുകളുടെയും വിപുലമായ ശ്രേണിയും ഇവിടെ സന്ദർശകരെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ഉരീദു ഫൈവ് ജി റോളർകോസ്റ്റർ, ഭീമാകാരമായ 53 മീറ്റർ ഐൻ ക്യു.എൻ.ബി ഫെറിസ് വീൽ, ഖത്തർ എയർവേയ്സ് ഫെസ്റ്റിവ് ഫോറസ്റ്റ് എന്നിവയുൾപ്പെടെ 50ലധികം റൈഡുകളുടെയും ആകർഷണങ്ങളുടെയും ആവേശകരമായ ലൈനപ്പാണ് ലുസൈൽ വിന്റർവണ്ടർലാൻഡ് വാഗ്ദാനം ചെയ്യുന്നത്.
സന്ദർശകർക്ക് രുചിവൈവിധ്യങ്ങളൊരുക്കിക്കൊണ്ട് ഭക്ഷ്യ,പാനീയ ഔട്ട്ലെറ്റുകളുടെ വിശാലമായ ഇടവും പാർക്കിലെ മറ്റൊരു സവിശേഷതയാണ്. എല്ലാവർക്കുമാവശ്യമായ രുചികൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ട് ബൊളിവാർഡും വിന്റർ വണ്ടർലാൻഡിലെ സന്ദർശകരുടെ ഇഷ്ട ലക്ഷ്യസ്ഥാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തറിലെയും മേഖലയിലെയും അത്ഭുതകരമായ വിനോദ കേന്ദ്രമെന്ന നിലയിൽ ലുസൈൽ വിന്റർ വണ്ടർലാൻഡിന് ഖത്തർ എയർവേയ്സ്, ഉരീദു, ക്യു.എൻ.ബി, ദോഹ ബാങ്ക്, മസ്റഫ് അൽ റയ്യാൻ തുടങ്ങിയവരുടെ വലിയ പിന്തുണയാണുള്ളത്.
കൂടാതെ പെപ്സി, ഹിൽട്ടൻ, തലബാത്ത് തുടങ്ങിയ പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ സ്പോൺസർഷിപ്പും ലഭിച്ചിട്ടുണ്ട്.അൽ മഹാ ഐലൻഡിന്റെ ഹൃദയഭാഗത്ത് 10,000 ചതുരശ്രമീറ്റർ വിസ്തൃതിയിലെ അത്യാധുനിക തീം പാർക്ക് ഇസ്തിസ്മാർ ഹോൾഡിങ്, ഖത്തർ ടൂറിസം, ഖത്തരി ഡിയാർ എന്നിവയുടെ സംയുക്ത പദ്ധതിയാണ്.2022 ഫിഫ ലോകകപ്പ് വേളയിൽ ഖത്തറിനകത്തും പുറത്തുനിന്നുമായി ലക്ഷത്തോളം സന്ദർശകരാണ് വിന്റർവണ്ടർലാൻഡിലെത്തിയത്. വിശദവിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ലുസൈൽ വിന്റർവണ്ടർലാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lusailwinterwonderland.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.