ദോഹ: അമേരിക്കയും ഇറാനും തമ്മിലെ സമാധാന കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. ഹുർമുസ് കടലിടുക്കിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക വളർച്ചക്കും സുസ്ഥിര സമാധാനത്തിനും ഈ കരാർ നിർണായക ചുവടുവെപ്പാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ അമേരിക്കയും ഇറാനും കാണിച്ച പ്രതിബദ്ധതയെ ഖത്തർ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറക്കാനും സംഘർഷാവസ്ഥ ലഘൂകരിക്കാനും മധ്യസ്ഥത വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെയും പങ്കാളിത്തത്തെയും പ്രസ്താവനയിൽ പ്രത്യേകം എടുത്തുപറഞ്ഞു.
ഇതോടൊപ്പം ഇതിനായി പ്രവർത്തിച്ച മറ്റ് പ്രാദേശിക, അന്തർദേശീയ കക്ഷികളുടെ ശ്രമങ്ങളെയും ഖത്തർ പ്രകീർത്തിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും തർക്കവിഷയങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക സൗഹൃദ തത്വങ്ങളുടെയും അടിസ്ഥാനത്തിൽ ശാശ്വത പരിഹാരം കാണുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ മന്ത്രാലയം ആവർത്തിച്ചു. ഈ കരാർ മേഖലയിലെയും ലോകത്തിലെയും ജനങ്ങളുടെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സഹകരണത്തിന്റെയും വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വാതായനങ്ങൾ തുറക്കാൻ സഹായിക്കുമെന്നും ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.