സാജൻ സെബാസ്റ്റ്യൻദോഹ: ഖത്തറിന്റെ സാംസ്കാരിക പൈതൃകം, തനത് ജീവിതരീതികൾ, വൈവിധ്യമാർന്ന കാഴ്ചകൾ എന്നിവ ഒപ്പിയെടുത്ത് മികച്ച പ്രതിഭകളെ കണ്ടെത്താൻ വിസിറ്റ് ഖത്തർ സംഘടിപ്പിച്ച "ഖത്തർ ത്രൂ യുവർ ലെൻസ്" വിഡിയോ കണ്ടന്റ ക്രിയേറ്റ് മത്സരത്തിൽ മലയാളിത്തിളക്കം. മത്സരത്തിൽ പ്രവാസി സമൂഹത്തിന് അഭിമാനമായി വിഡിയോ വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് സ്ഥാനങ്ങളും മലയാളി പ്രതിഭകൾ സ്വന്തമാക്കി. സ്വദേശികൾക്കും ഖത്തറിലെ പ്രവാസികൾക്കുമായി സംഘടിപ്പിച്ച മത്സരത്തിൽ വിഡിയോ, സ്റ്റിൽ ഫോട്ടോഗ്രഫി വിഭാഗങ്ങളിലായി 1,300ലധികം ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
വിഡിയോ വിഭാഗത്തിൽ പ്രവാസി മലയാളി മിഥിലാജ് കൈവേലിക്കൽ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 1.5 ലക്ഷം ഖത്തർ റിയാൽ സമ്മാനത്തുകയായി ലഭിക്കും. രണ്ടാം സ്ഥാനം ഹംസ മൂസാവി കരസ്ഥമാക്കിയപ്പോൾ തുടർന്നുള്ള മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ പ്രവാസി മലയാളികളായ സാജൻ സെബാസ്റ്റ്യൻ, സഈദ് ഖാലിദ്, മുഹമ്മദ് സിയാൻ എന്നിവർ യാഥാക്രമം കരസ്ഥമാക്കി. ഈ വിജയികൾക്ക് 70,000, 50,000, 30,000, 10,000 ഖത്തർ റിയാൽ എന്നിവയാണ് സമ്മാനത്തുകയായി ലഭിക്കുക. മത്സരത്തിന്റെ വിജയികളെ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.
ആകെ അറ് ലക്ഷം ഖത്തരി റിയാലാണ് സമ്മാനമായി വിതരണം ചെയ്യുക. സമ്മാനത്തുകയ്ക്ക് പുറമേ, വിജയികളായ പ്രതിഭകൾക്ക് വിസിറ്റ് ഖത്തറിന്റെ വരാനിരിക്കുന്ന ഔദ്യോഗിക കാമ്പയിനുകളിലും പ്രോജക്ടുകളിലും പ്രവർത്തിക്കാനുള്ള പ്രത്യേക അവസരവും ലഭിക്കും.
ഖത്തറിലെ രാത്രി കാഴ്ചകൾ, തീരദേശ വിനോദങ്ങൾ, കലയും സംസ്കാരവും, കായിക വിനോദങ്ങൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ തുടങ്ങി ഖത്തറിന്റെ സുന്ദര കാഴ്ചകളെ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികളുടെ സൃഷ്ടികൾ വരും ദിവസങ്ങളിൽ വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കും.
തലശ്ശേരി സ്വദേശി മിഥിലാജിന് ഒന്നാം സ്ഥാനം;39 ലക്ഷം രൂപ സമ്മാനത്തുക
ഖത്തറിന്റെ അതിമനോഹര കാഴ്ചകളും സാംസ്കാരിക പൈതൃകവും പകർത്തിയെടുത്ത്, പ്രവാസി മലയാളി മിഥിലാജിന് പുരസ്കാര നേട്ടം. വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ഖത്തർ ത്രൂ യുവർ ലെൻസ്" കണ്ടന്റ് ക്രിയേഷൻ വിഡിയോ വിഭാഗത്തിലാണ് പ്രവാസി മലയാളി മിഥിലാജ് കൈവേലിക്കൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 1.5 ലക്ഷം ഖത്തർ റിയാൽ അഥവാ 39 ലക്ഷം ഇന്ത്യൻ രൂപ ആണ് സമ്മാനത്തുക.
മിഥിലാജ്
ദോഹയിലെ സൂഖ് വാഖിഫും കാതാറ കൾച്ചറൽ വില്ലേജും അടക്കം ആധുനികവും പാരമ്പര്യവുമായ കാഴ്ചകളും രാജ്യത്തെ കാലാ -സാംസ്കാരിക പാരമ്പര്യവും തനത് ജീവിത രീതികളും കോർത്തിണക്കി മിഥിലാജ് ഒരുക്കിയ മനോഹരമായ ദൃശ്യാവിഷ്കാരമാണ് ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയോടും വിഡിയോ മേക്കിങ്ങിലും താൽപര്യമുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് മിഥിലാജ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് വിഡിയോക്കായി ഉപയോഗിച്ചത്. ഫോട്ടോഗ്രഫി വലിയ ആഗ്രഹമായിരുന്നു. ആദ്യമായി സമർപ്പിച്ച എൻട്രിക്ക് പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും മിഥിലാജ് പങ്കുവെച്ചു.
തലശ്ശേരി പാനൂർ സ്വദേശി അബ്ദുൽ കരീം -ജസീല ദമ്പതികളുടെ മകനായ മിഥിലാജ് കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. ഖത്തറിൽ ബിസിനസിനൊപ്പം ബാഴ്സലോണയിലെ എയ്റോലിങ്ക് ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് വിദ്യാർഥി കൂടിയാണ്. ബിസിനസിലും പഠനത്തിലും ഒപ്പം തന്റെ കലാപരമായ താൽപര്യങ്ങളിലും കുടുംബം നൽകുന്ന പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് മിഥിലാജ് കൂട്ടിച്ചേർത്തു. ഫാത്തിമ ലൈറ, മിനാഫ്, ഫൈഹ എന്നിവർ സഹോദരങ്ങളാണ്.
വിസിറ്റ് ഖത്തർ സംഘടിപ്പിച്ച "ഖത്തർ ത്രൂ യുവർ ലെൻസ്" കണ്ടന്റ് ക്രിയേഷൻ വിഡിയോ വിഭാഗത്തിൽ മുന്നാം സ്ഥാനം കോട്ടയം സ്വദേശി സാജൻ സെബാസ്റ്റ്യന്. ഖത്തറിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ 'ഫിഞ്ച് സ്റ്റുഡിയോസിൽ'പ്രൊഡക്ഷൻ വിഭാഗം ഹെഡ് ആണ്.
സാജൻ സെബാസ്റ്റ്യൻ
ഖത്തറിന്റെ തനതായ ഭംഗിയും സംസ്കാരവും വൈവിധ്യവും ക്യാമറക്കണ്ണുകളിലൂടെ പകർത്തിയെടുത്താണ് പുരസ്കാരം നേടിയത്. മത്സരത്തിനായി പ്രത്യേകം ആസൂത്രണം ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നില്ല. മറിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഫോണിൽ പകർത്തിയ മനോഹര ദൃശ്യങ്ങളാണ് വിഡിയോയ്ക്കായി സാജൻ ഉപയോഗിച്ചത്. ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി പോയപ്പോൾ ഫോണിൽ പകർത്തിയ ക്ലിപ്പുകൾ കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയത്. പ്രതീക്ഷിക്കാതെ തേടിയെത്തിയ വലിയൊരു അംഗീകാരത്തിന്റെ സന്തോഷത്തിലാണ് സാജൻ. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഏറ്റുമാനൂർ കുരുമുള്ളൂർ സ്വദേശിയായ സാജൻ സെബാസ്റ്റ്യൻ കരിവേലിൽ പരേതനായ സെബാസ്റ്റ്യൻ - ഷെറിൻ സെബാസ്റ്റ്യൻ ദമ്പതികളുടെ മകനാണ്.ചലച്ചിത്ര ഛായാഗ്രാഹകനായ സോണി സെബാസ്റ്റ്യൻ,സൗമ്യ സെബാസ്റ്റ്യൻ എന്നിവരാണ് സഹോദരങ്ങൾ.
ഫോട്ടോഗ്രഫിയിലും വിഡിയോ മേക്കിങ്ങിലുമുമുള്ള താൽപര്യവും അഭിനിവേശം കൊണ്ട് എൻജിനീയറിങ് ജോലി രാജിവെച്ച് ഫുൾടൈം കണ്ടന്റ് ക്രിയേഷനിലേക്ക് ഇറങ്ങിത്തിരിച്ച സഈദ് ഖാലിദിന് പുരസ്കാരം. വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' വിഡിയോ വിഭാഗത്തിൽ തൃശൂർ വലപ്പാട് സ്വദേശിയായ സഈദ് ഖാലിദാണ് നാലാം സ്ഥാനം സ്വന്തമാക്കി പ്രവാസി സമൂഹത്തിന് അഭിമാനമായത്. 30,000 ഖത്തറി റിയാൽ കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.
സഈദ് ഖാലിദ്
ഖത്തറിന്റെ പരമ്പരാഗത പൈതൃക ഭംഗി വിളിച്ചോതുന്ന സൂഖ് വാഖിഫ്, കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ്, മനോഹര കാഴ്ചഭംഗിയൊരുക്കുന്ന സീലൈൻ തുടങ്ങി ഖത്തറിന്റെ ആധുനികവും പാരമ്പര്യവുമായ കാഴ്ചകളെ കോർത്തിണക്കി സഈദ് ഒരുക്കിയ മനോഹരമായ ദൃശ്യാവിഷ്കാരമാണ് ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്.
വർഷങ്ങളോളം ഖത്തറിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന സഈദ് ഫോട്ടോഗ്രാഫിയിലും വിഡിയോ മേക്കിങ്ങിലുമുള്ള തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷം മുൻപ് എൻജിനീയർ ജോലി രാജിവെച്ച് ഖത്തർ എയർവേസിൽ കണ്ടന്റ് ക്രിയേറ്ററായി പ്രവേശിക്കുമ്പോൾ മുന്നിൽ അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കഠിനാധ്വാനവും കഴിവും അദ്ദേഹത്തെ വിജയത്തിലെത്തിച്ചു.
പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഫോട്ടോഗ്രഫി മേഖലയിൽ കൂടുതൽ മുന്നോട്ട് പോകാൻ ഈ അംഗീകാരം പ്രചോദനമാണെന്നും സഈദ് 'ഗൾഫ് മാധ്യമത്തോട്' പങ്കുവെച്ചു.
സഈദ് ഖാലിദിനെ തേടിയെത്തുന്ന ആദ്യത്തെ അംഗീകാരമല്ലിത്. മുൻപും ഖത്തറിലെ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്റ്റാർലിങ്ക് ഖത്തർ ടാലന്റ് ഗ്രാൻഡ് വിന്നർ (2022), ഫ്യൂജിഫിലിം ഫോട്ടോഗ്രാഫി മത്സരം (2021), ഗൾഫ് ടൈംസ് ഫോട്ടോഗ്രാഫി മത്സരം, സൂഖ് വക്റ ഫോട്ടോഗ്രാഫി മത്സരം (2021), എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (2022), ഖത്തർ മ്യൂസിയം ഫോട്ടോഗ്രാഫി മത്സരം, സാംസ്കാരിക മന്ത്രാലയം- ഖത്തർ ഫോട്ടോഗ്രാഫി സെന്റർ അവാർഡ് തുടങ്ങി വിവിധ അവാർഡുകൾ ഇതിനകം തേടിയെത്തിയിട്ടുണ്ട്. തന്റെ സ്വപ്നങ്ങൾക്ക് പിന്തുണയുമായി ഭാര്യ റിസ്വാനയും മക്കളായ സിഹാനും സഹ്വയും അടങ്ങുന്ന കുടുംബവും സഈദിനൊപ്പം ദോഹയിലുണ്ട്. സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന യുവപ്രതിഭകൾക്ക് മാതൃകയാണ് സഈദിന്റെ ഈ യാത്ര.
ഖത്തറിലെ കലയും സാംസ്കാരിക പൈതൃകവും അതിമനോഹരമായി പകർത്തി, പ്രൊഫഷണൽ വിഡിയോ ഗ്രാഫർമാരോട് മത്സരിച്ച് പുരസ്കാരം സ്വന്തമാക്കി മലയാളി വിദ്യാർഥി. വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' കണ്ടന്റ് ക്രിയേഷൻ വിഡിയോ വിഭാഗത്തിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സിയാൻ അഞ്ചാം സ്ഥാനം നേടി പ്രവാസി സമൂഹത്തിന് അഭിമാനമായത്.
മുഹമ്മദ് സിയാൻ
ഖത്തറിന്റെ സാംസ്കാരിക വൈവിധ്യങ്ങളും കടലോര ജീവിതത്തിന്റെ പൈതൃകങ്ങളും ആവതരിപ്പിച്ച് കതാറയിൽ നടന്ന ദൗ ഫെസ്റ്റിവൽ ആണ് വിഡിയോ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. അവാർഡ് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫോട്ടോഗ്രാഫിയും വിഡിയോ മേക്കിങ്ങും പാഷനാണ്. ഈ അംഗീകാരവും സന്തോഷവും വാക്കുകൾക്ക് അപ്പുറമാണ് സിയാൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ സ്റ്റുഡന്റ്സ് വിഭാഗത്തിൽ 2024, 2025 വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി സിയാൻ ഫോട്ടോഗ്രഫിയിലെ മികവ് നേരത്തേ തെളിയിച്ചിട്ടുണ്ട്.
ദോഹയിലെ മുഹമ്മദ് നാസർ അൽ റയീസ് ട്രേഡിങ്ങിൽ ജനറൽ മാനേജരും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുമായ മുഹമ്മദ് ഫിറോസ് - ഷഹീറ ദമ്പതികളുടെ മകനാണ്. പഠനത്തോടൊപ്പം സിയാനിന്റെ ഫോട്ടോഗ്രഫി താൽപര്യങ്ങൾക്കും കുടുംബം പൂർണ്ണ പിന്തുണയാണ് നൽകുന്നത്. ജ്യേഷ്ഠന്റെ വഴിതുടർന്ന് അനിയൻ ഫാലഹും ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയിഷയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.