ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ബരിയാട്രിക് ആൻഡ് മെറ്റബോളിക് സർജറി സെന്ററിലെ വിദഗ്ധ സംഘം അപൂർവ രോഗം ബാധിച്ച യുവതിയിൽ റോബോട്ടിക് സ്ലീവ് ഗ്യാസ്ട്രെക്ടമി സർജറി വിജയകരമായി പൂർത്തിയാക്കി. ഏറെ അപകടകരമായ, അപൂർവരോഗമായ സിറ്റസ് ഇൻവേഴ്സസ് ടോട്ടലിസ് ബാധിച്ച 30കാരിയാണ് റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയയായത്. ലോകത്തെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിതെന്ന് എച്ച്.എം.സി ബരിയാട്രിക് റോബോട്ടിക് സർജറി കൺസൽട്ടന്റ് ഡോ. ജാസിം ഫഖ്റൂ മാധ്യമങ്ങളോട് പറഞ്ഞു.
വളരെ അപൂർവമായ കേസിലാണ് ഞങ്ങൾ സ്ലീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയ നടത്തിയത്. രോഗിയിൽ ജന്മനാലുള്ള സിറ്റസ് ഇൻവേഴ്സസ് ടോട്ടലിസ് എന്ന അവസ്ഥയാണുണ്ടായിരുന്നത്. അതിൽ പ്രധാന അവയവങ്ങളിൽ പലതും അവയുടെ സാധാരണ സ്ഥാനങ്ങളിൽനിന്ന് വിപരീതമായാണ് കാണപ്പെടുകയെന്നും 10,000ൽ ഒരാൾക്ക് മാത്രമായി കാണപ്പെടുന്ന വളരെ അപൂർവമായ രോഗാവസ്ഥയാണിതെന്നും ഡോ. ജാസിം ഫഖ്റൂ കൂട്ടിച്ചേർത്തു.
ഇത്തരമൊരു രോഗാവസ്ഥയുള്ള വ്യക്തിയിൽ റോബോട്ടിന്റെ സഹായത്തോടെ ചെയ്യുന്ന പ്രഥമ സ്ലീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയയാണിത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തതായും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഡോ. ഫഖ്റൂ വ്യക്തമാക്കി.
രോഗി സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും ബാരിയാട്രിക് സർജറിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അവർക്ക് അമിതവണ്ണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതോടെയാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇനി അമിതവണ്ണവുമായി ബന്ധപ്പെട്ട സങ്കീർണതകളില്ലാതെ അവർക്ക് സാധാരണജീവിതം നയിക്കാൻ സാധിക്കുമെന്നും ഡോ. ഫഖ്റൂ കൂട്ടിച്ചേർത്തു.
ജന്മപരമായ അസാധാരണത്വത്തെക്കുറിച്ച് അവർ ഞങ്ങളെ നേരത്തേ അറിയിച്ചതിനാൽ എല്ലാം ശരിയായ ക്രമത്തിലാണെന്ന് ഉറപ്പാക്കാനും കുറഞ്ഞ സങ്കീർണതകളോടുകൂടിയ ശസ്ത്രക്രിയ നടത്താനും ആവശ്യമായ പഠനങ്ങളെല്ലാം നടത്തി. രോഗിക്ക് ഇനി അധികപരിചരണമൊന്നും ആവശ്യമില്ലെന്നും മൂന്നു വർഷത്തേക്ക് ഒറ്റപ്പെട്ട തുടർ പരിശോധനകൾക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
ബരിയാട്രിക് സർജറി അല്ലെങ്കിൽ ശരീരഭാരം കുറക്കൽ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഹമദ് മെഡിക്കൽ കോർപറേഷനിലെ ബരിയാട്രിക് ആൻഡ് മെറ്റബോളിക് സർജറി സെന്റർ. 2011 മുതൽ അന്താരാഷ്ട്രനിലവാരത്തിലാണ് കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.
എച്ച്.എം.സിക്ക് കീഴിൽ ഹമദ് ജനറൽ ആശുപത്രിയിലും അൽ വക്റ ആശുപത്രിയിലുമാണ് ബരിയാട്രിക് സർജറി നടത്തുന്നത്. 2011 മുതൽ 10000ത്തിലധികം ശസ്ത്രക്രിയകളാണ് നടത്തിയത്. കഴിഞ്ഞവർഷം മാത്രം 703 ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 2012ലാണ് കേന്ദ്രത്തിൽ റോബോട്ടിക് സർജറി ആരംഭിച്ചത്. അതിന് ശേഷം 135 റോബോട്ടിക് ശസ്ത്രക്രിയ ഇവിടെ നടത്തിയതായും ഡോ. ഫഖ്റൂ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.