ദോഹ: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെട്ടവർക്ക് 50 ശതമാനം ഇളവോടെ അടച്ചു തീർക്കാമെന്ന നിർദേശം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രണ്ടാഴ്ച മുമ്പ് നടന്ന വാർത്തസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം അധികൃതർ പ്രഖ്യാപിച്ച മൂന്നു മാസത്തെ ഇളവു കാലമാണ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചത്.ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് പിഴകളിൽ ഇളവ് ലഭിക്കുന്നത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിൽ 50 ശതമാനം ഇളവിൽ അടച്ചു തീർക്കാവുന്നതാണ്.
അതേസമയം, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചുമത്തിയ പിഴകൾക്ക് മാത്രമെ ഈ സമയപരിധിയിൽ ഇളവുകൾ ലഭിക്കുകയുള്ളൂ. രാജ്യത്തിന് പുറത്തുകടക്കുമ്പോൾ ഗതാഗത നിയമലംഘനം നടത്തിയവരുടെ വാഹനത്തിനുള്ള എക്‌സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും നടപടികളും ഏർപ്പെടുത്തി മന്ത്രാലയം കഴിഞ്ഞ മാസം നിർദേശങ്ങളടങ്ങിയ പ്രഖ്യാപനം നടത്തിയിരുന്നു. ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ എന്നിവർക്ക് ഗതാഗത നിയമലംഘനങ്ങളിലെ 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ നേരത്തെ അടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.