ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ വേദിയായ ദോഹ കോർണിഷിൽ നവംബർ ഒന്ന് മുതൽതന്നെ വാഹനയാത്രക്ക് വിലക്കേർപ്പെടുത്തി. ലോകകപ്പ് കഴിയുന്ന ഡിസംബർ 19വരെ ദോഹ കോർണിഷിൽ കാൽനടക്കാർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് 20 ദിവസം മുമ്പുതന്നെ കോർണിഷിലേക്കുള്ള വാഹന പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ലോകകപ്പ് വേളയിൽ ഖത്തറിന്റെ ആഘോഷങ്ങളുടെ പ്രധാന വേദിയാണ് ദോഹ കോർണിഷ്. ആറുകിലോമീറ്റർ ദൂരത്തിൽ ഫാൻ വിവിധ ആഘോഷ പരിപാടികൾക്കായിരിക്കും കോർണിഷ് വേദിയാവുന്നത്. ഓരോ ദിവസവും ആറുലക്ഷത്തോളം പേരെയാണ് ടൂർണമെൻറ് സമയത്ത് കോർണിഷിൽ പ്രതീക്ഷിക്കുന്നത്. കോർണിഷിനോട് ചേർന്നുള്ള അൽ ബിദ്ദ പാർക്കാണ് ലോകകപ്പിന്റെ പ്രധാനപ്പെട്ട ഫിഫ ഫാൻ സോൺ.
സർക്കാർ ഓഫിസുകളിൽ നിയന്ത്രണം
ദോഹ: ലോകകപ്പ് വേളയിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം പ്രഖ്യാപിച്ച് അധികൃതർ. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡു ഗതാഗതം എന്നിവ സംബന്ധിച്ച നിയന്ത്രണമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ രാജ്യത്തെ സർക്കാർ ഓഫിസുകളിലെ പ്രവൃത്തി സമയം രാവിലെ ഏഴുമുതൽ 11 വരെയായി നിശ്ചയിച്ചു.
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗവ. കമ്യൂണിക്കേഷൻസ് ഓഫിസ് വക്താവ് മുഹമ്മദ് നുവൈമി അൽ ഹജ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ ഓഫിസ് ജീവനക്കാരുടെ ശേഷി 20 ശതമാനമായി കുറച്ചു. 80 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിക്കും.
എന്നാൽ, അവശ്യസേവനങ്ങളായ സുരക്ഷ, സൈനിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് നിയന്ത്രണം ബാധകമല്ല. അതേസമയം, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പതിവുപോലെ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.