ദോഹ: കാത്തിരിപ്പുകൾക്ക് അറുതിയാവുന്നു. ഖത്തറിന്‍റെ മണ്ണിൽ നേട്ടങ്ങൾ കൊയ്ത ഇന്ത്യൻ വനിത രത്നങ്ങൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യ-ഖത്തർ പ്രവാസ ചരിത്രത്തിൽ അവിസ്മരണീയ സംഭാവനകൾ നൽകിയ ഇന്ത്യൻ വനിതകൾക്ക് ആദരമായി ഗൾഫ് മാധ്യമം- ഗ്രാൻഡ് മാൾ 'ഷി ക്യൂ പുരസ്കാര പ്രഖ്യാപനത്തിന് ഖത്തറും കാതോർക്കുന്നു. നാമനിർദേശ പ്രക്രിയകൾക്കും,
ആവേശകരമായ വോട്ടെടുപ്പ് നടപടികൾക്കുമൊടുവിലാണ് പ്രഥമ ഷി ക്യൂ അവാർഡ് അവസാന റൗണ്ടിലെത്തി നിൽക്കുന്നത്. ജൂൺ 30 വ്യാഴാഴ്ച വൈകീട്ട് ആറിന് ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.അവാർഡ് നിശയുടെ മുഖ്യ ആകർഷണമായ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ സൂപ്പർതാരം മംമ്ത മോഹൻദാസ് ചൊവ്വാഴ്ച രാത്രിയോടെ ദോഹയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഗ്രാൻഡ് അവാർഡ് നൈറ്റിൽ മംമത് മോഹൻ ദാസായിരിക്കും പ്രഥമ 'ഷി ക്യു' പുരസ്കര ജേതാക്കളെ പ്രഖ്യാപിക്കുക. എട്ട് വിഭാഗങ്ങളിൽ നിന്ന് 26 പേരാണ് നിലവിൽ ഫൈനൽ റൗണ്ടിലുള്ളത്. ഇവരിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
26 പേർ; ഖത്തറിന്‍റെ താരങ്ങൾ
ദോഹ: ഗൾഫ് മാധ്യമം- ഗ്രാൻഡ് മാൾ 'ഷി ക്യൂ പുരസ്കാരത്തിന്, 700ഓളം നാമനിർദേശങ്ങളിൽ നിന്നാണ് എട്ടു വിഭാഗങ്ങളിലായി 26 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
മൂന്ന് പതിറ്റാണ്ട് വരെയുള്ള പ്രവാസലോകത്തെ സേവനം കൊണ്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ ശക്തമായ സ്വാധീനശക്തികളായി മാറിയ വനിതകളിൽ നിന്നും ജഡ്ജിങ് പാനലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തുടർന്നായിരുന്നു ഓൺലൈൻ വഴി വോട്ടിങ് നടന്നത്. അഞ്ചു ദിവസത്തോളം നീണ്ട വോട്ടെടുപ്പിൽ ഖത്തറിൽ നിന്നുള്ള പ്രവാസികളും മറ്റ് രാജ്യക്കാരും തങ്ങളുടെ സുഹൃത്തുക്കൾക്കായി സജീവമായി പങ്കാളികളായി. ഏറെ വീറും വാശിയും പ്രകടിപ്പിച്ചായിരുന്നു വോട്ടെടുപ്പ് കാമ്പയിനും നടന്നത്. വോട്ടിങ്ങിന്റെ നിശ്ചിത ശതമാനം പരിഗണിച്ചും, ഫൈനലിസ്റ്റുകളുടെ പ്രകടന മികവും വിലയിരുത്തിയുമാവും അന്തിമ വിജയികളെ പ്രഖ്യാപിക്കുന്നത്. കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ വിദഗ്ധരായ ജഡ്ജിങ് പാനലാണ് പ്രഥമ ഷി ക്യു പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ദോഹ: ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയും, മധുരമൂറുന്ന ഗാനങ്ങൾ പാടിപ്പതിപ്പിച്ചും ആരാധക മനസ്സിൽ ഇടം നേടിയ മംമ്ത മോഹൻദാസിന്റെ സാന്നിധ്യത്തിനൊപ്പം ആദരവിന്റെ രാവിൽ സംഗീത വിസ്മയം തീർക്കാൻ മലയാള പിന്നണി ഗാനപ്രതിഭകളും ഖത്തറിൽ സംഗമിക്കും. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ, ജ്യോത്സ്ന, വിധു പ്രതാപ്, അക്ബർ ഖാൻ എന്നിവരാണ് മലയാള ചലച്ചിത്ര-മാപ്പിളപ്പാട്ടുകളുമായി അവാർഡ് നിശക്ക് ആവേശം പകരുന്നത്. ഗായകരും സാങ്കേതിക സംഘങ്ങളും ഇതിനകം ഖത്തറിലെത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.