ദോഹ: വിശുദ്ധമാസത്തിൽ വായനയുടെ വാതായനം തുറന്ന് പ്രഥമ റമദാൻ പുസ്തകമേളക്ക് സൂഖ് വാഖിഫിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മേള 16 വരെ തുടരും. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇവന്റ്സ് സെന്ററിനു കീഴിലാണ് റമദാൻ പുസ്തകമേള സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ദിവസവും രാത്രി എട്ടു മുതൽ 12 വരെയാണ് മേളയുടെ സമയം.
ഖത്തറിൽ ആദ്യമായി നടക്കുന്ന റമദാൻ പുസ്തകമേളയിൽ ഇന്ത്യയിൽനിന്ന് മലയാള സാന്നിധ്യമായി ഐ.പി.എച്ച് അടക്കം ഒമ്പത് രാജ്യങ്ങളിൽനിന്നായി 35 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറി പ്രസാധകരെ പിന്തുണക്കാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ബുഖാരി ഹൗസ്, ഖത്തർ റീഡ്സ്, അകാസ് സെന്റർ, ഖത്തർ ചാരിറ്റി, ഖത്തർ യൂനിവേഴ്സിറ്റി പ്രസ്, ഖുർആനിക് ബോട്ടാണിക് ഗാർഡൻ, വിഷ്വൽ ആർട്സ് സെന്റർ ഉൾപ്പെടെ 17ഓളം പ്രാദേശിക പ്രസാധകർ പങ്കാളികളാകുന്നുണ്ട്. ഐ.പി.എച്ചിന്റെ 15ാം നമ്പർ സ്റ്റാളിൽ റമദാൻ പ്രമാണിച്ച് ആകർഷക ആനുകൂല്യങ്ങളോടെ ധാരാളം മലയാള പുസ്തകങ്ങൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ഐ.പി.എച്ച് പുസ്തകങ്ങൾ ഖത്തറിൽ ഓൺലൈൻ വഴി വാങ്ങാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 66003946.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.