ദോഹ: സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനായി മത്സരിക്കുന്ന 23 എണ്ണ പട്ടികയിൽ ഖത്തറിലെ വലിയ സ്റ്റേഡിയമായ ലുസൈലും ഇടംപിടിച്ചു. ഫുട്ബാൾ കളിക്കളങ്ങൾക്കായുള്ള ലോകത്തിലെ മുൻനിര പ്ലാറ്റ്ഫോമുകളിലൊന്നായ സ്റ്റേഡിയം ഡി.ബിയാണ് നാമനിർദേശം ചെയ്തത്. അറബ് ഗൾഫ് മേഖലയിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങളിലൊന്നാണ് ‘മരൂഭൂമിയിലെ രത്നം’എന്നറിയപ്പെടുന്ന ലുസൈൽ. ഈജിപ്തിലെ സൂയസ് കനാൽ സ്റ്റേഡിയത്തോടൊപ്പം ഇറാഖിലെ അൽ സവ്റ സ്റ്റേഡിയവും അൽ മിന ഒളിമ്പിക് സ്റ്റേഡിയവും പട്ടികയിലിടം നേടി. 23 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ചൈനയിൽ നിന്നാണ് കൂടുതൽ നാമനിർദേശം. ചെങ്ഡു ഫെങ്ഹുവാൻഷാൻ ഫുട്ബാൾ സ്റ്റേഡിയം, ഡാൻഷൗ സ്പോർട്സ് സെന്റർ സ്റ്റേഡിയം, കുയ്ഷാൻ സ്പോർട്സ് സെന്റർ സ്റ്റേഡിയം, ലാൻഷൗ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയം എന്നിവയാണ് ചൈനയിൽ നിന്നുള്ളവ.
അമേരിക്കയിൽനിന്ന് സിറ്റിപാർക്, ജിയോഡിസ് പാർക്ക്, സ്നാപ്ഡ്രാഗൺ എന്നീ മൂന്ന് എണ്ണവും പട്ടികയിലുണ്ട്. പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന വോട്ടിങ് പ്രക്രിയ മാർച്ച് 14 അർധരാത്രി വരെ വെബ്സൈറ്റിൽ തുടരും. 2022ൽ സ്പെയിനിലെ എസ്റ്റാഡിയോ എൽ സദർ സ്റ്റേഡിയത്തിനായിരുന്നു അവാർഡ്.
ലുസൈൽ സ്റ്റേഡിയം
ഫനാൽ വിളക്കിനെ നിർവചിക്കുന്ന പ്രകാശവും നിഴലും തമ്മിലുള്ള വൈരുധ്യത്താൽ പ്രചോദിപ്പിക്കപ്പെട്ടാണ് ലുസൈൽ സ്റ്റേഡിയം രൂപകൽപന ചെയ്തത്. സാംസ്കാരിക ചരിത്രത്തോടൊപ്പം ആധുനികതയെക്കൂടി പ്രചോദിപ്പിക്കുന്നതാണ് സ്റ്റേഡിയം. അറബ്, ഇസ്ലാമിക ലോകത്തെ കലയുടെയും കരകൗശലവിദ്യയുടെയും സുവർണകാലഘട്ടത്തിന്റെ സവിശേഷമായ പാത്രങ്ങളിലെ സങ്കീർണമായ കലാവിഷ്കാരങ്ങളും സ്റ്റേഡിയത്തിന്റെ ആകൃതിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
ഗ്രാൻഡ് ഫൈനലടക്കം 10 മത്സരം
രാജ്യത്തെ മറ്റേത് വേദിയേക്കാളും ഖത്തർ 2022 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് വേദിയായത് ലുസൈൽ സ്റ്റേഡിയമാണ്. ആറ് ഗ്രൂപ് മത്സരങ്ങൾക്കു പുറമേ, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായി. നവംബർ 22ന് സൗദി അറേബ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരമാണ് സ്റ്റേഡിയത്തിലെ ആദ്യ ലോകകപ്പ് മത്സരം. ചാമ്പ്യന്മാർക്ക് ഞെട്ടിപ്പിക്കുന്ന തോൽവി സമ്മാനിച്ച മത്സരം കൂടിയായിരുന്നു ഇത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യക്ക് മുന്നിൽ അമ്പരപ്പിക്കുന്ന പരാജയമേറ്റുവാങ്ങിയ ലണയൽ മെസ്സിയും സംഘവും ഡിസംബർ 18ന് നടന്ന ഫൈനൽ പോരാട്ടത്തിൽ കിരീടമുയർത്തി ഖത്തറിൽ ചരിത്രം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.