റിയാദ്: ശനിയാഴ്ച പുലർച്ചെ സഹോദര രാജ്യങ്ങളായ കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാൻ നടത്തിയ നഗ്നമായ പരമാധികാര ലംഘനങ്ങളെയും ക്രൂരമായ മിസൈലാക്രമണങ്ങളെയും സൗദി അറേബ്യയും ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) കടുത്ത ഭാഷയിൽ അപലപിച്ചു. പുലർച്ചെയുണ്ടായ ഈ വഞ്ചനാപരമായ ആക്രമണത്തിൽ ഏഴ് മിസൈലുകളാണ് ഇറാൻ ഇരു രാജ്യങ്ങൾക്കും നേരെ തൊടുത്തത്.
എന്നാൽ കുവൈത്തിെൻറയും ബഹ്റൈെൻറയും പ്രതിരോധ സംവിധാനങ്ങൾ ഈ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞു. ആക്രമണം പരാജയപ്പെടുത്തിയതിനെത്തുടർന്ന് തകർന്ന മിസൈൽ അവശിഷ്ടങ്ങൾ വിവിധ ജനവാസ മേഖലകളിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി കുവൈത്തിലെ വ്യോമഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
ഇറാെൻറ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രകോപനപരമായ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷം വർധിപ്പിക്കുന്നതിനും, സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനും മാത്രമെ കാരണമാകൂ എന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
മിഡിലീസ്റ്റിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനായി നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം നിയമലംഘനങ്ങൾ പൂർണമായും തകിടം മറിക്കുന്നതാണ്. അടിയന്തര സാഹചര്യത്തിൽ കുവൈത്ത്, ബഹ്റൈൻ എന്നീ സഹോദര രാജ്യങ്ങളോടുള്ള ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച സൗദി, ഇരു രാജ്യങ്ങളുടെയും പരമാധികാരവും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ പ്രതിരോധ നടപടികൾക്കും തങ്ങളുടെ പൂർണ പിന്തുണയും അറിയിച്ചിട്ടുണ്ട്.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ഇറാെൻറ ശത്രുതാപരമായ നീക്കങ്ങളെ അതിശക്തമായി അപലപിച്ചു. ജനവാസ മേഖലകളെയും രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ഭരണകൂടം നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ, മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള അവരുടെ വ്യക്തമായ ഉദ്ദേശ്യത്തിെൻറ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നീക്കം. കുവൈത്തിെൻറയും ബഹ്റൈെൻറയും സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ പൊതുവായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, ഇരു രാജ്യങ്ങളുടെയും പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കാൻ നടത്തുന്ന എല്ലാ സുരക്ഷ നീക്കങ്ങൾക്കും ജി.സി.സി ഒരേ മനസ്സോടെ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.