ഡോ. മുന അൽ മസ്ലമാനി

മഹാമാരിക്കാലത്ത് ലക്ഷ്യം സുരക്ഷിത ലോകകപ്പ് -ഡോ. മുന അൽ മസ്ലമാനി

ദോഹ: കോവിഡ് വ്യാപനം തടയുന്നതിനായി ദേശീയതലത്തിൽ തന്നെ ഖത്തർ തന്ത്രപ്രധാന പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മഹാമാരിക്കാലത്ത് സുരക്ഷിതമായ ലോകകപ്പ് നടത്തുകയാണ് ലക്ഷ്യമെന്നും കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി.

ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായി മൂന്ന് ടെക്നിക്കൽ കമാൻഡ് ഗ്രൂപ്പുകളുൾപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഖത്തർ ഹെൽത്ത് 2022 ആൻഡ് സെക്കൻഡ് ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്‍റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

കോവിഡ് രോഗപ്രതിരോധ മേഖലയിൽ നമുക്ക് ആരോഗ്യ പദ്ധതിയുണ്ട്. ഫിഫ ലോകകപ്പിനായും പ്രത്യേക ആരോഗ്യ തന്ത്രപ്രധാന പദ്ധതിക്ക് നാം രൂപംകൊടുത്തിട്ടുണ്ട്. മൂന്ന് ടെക്നിക്കൽ കമാൻഡ് ഗ്രൂപ്പുകളും ഇതോടൊപ്പമുണ്ട്.

ഒരു ഗ്രൂപ് തീവ്രപരിചരണ സേവനം, ആശുപത്രി, ഐസൊലേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. രണ്ടാമത്തെ ഗ്രൂപ് കമ്യൂണിറ്റി, ക്വാറന്‍റീൻ സൗകര്യങ്ങൾ, കേസുകൾ ട്രാക്ക് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ പൊതുജനാരോഗ്യം, ഇൻഫർമേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്നാമത് ഗ്രൂപ്പും പ്രവർത്തിക്കും.

കോവിഡ് മഹാമാരിക്കാലം നിരവധി പാഠങ്ങൾ നമുക്ക് പകർന്നുനൽകിയിട്ടുണ്ട്.

അവ ലോകകപ്പിലേക്ക് മുതൽക്കൂട്ടാകുകയും ചെയ്യും -അൽ മസ്ലമാനി വിശദീകരിച്ചു.

പകർച്ചവ്യാധിക്കെതിരായ കൃത്യസമയത്തെ തയാറെടുപ്പുകൾ, കമാൻഡ് സെൻറർ രൂപവത്കരണം, വിവരങ്ങൾ പുറത്തുവിടുന്നതിലെ സുതാര്യത, ആശയവിനിമയം, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവ കോവിഡ് നമുക്ക് നൽകിയ പാഠങ്ങളാണെന്നും ലോകകപ്പിൽ അവ പരിഗണിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

'വാക്സിനാനന്തര കാലത്തെ വലിയ കൂടിച്ചേരലുകളുടെ ഭാവി' എന്ന തലക്കെട്ടിൽ നടന്ന ചർച്ചക്ക് പൊതുജനാരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റോബർട്ടോ ബെർടോളിനി മോഡറേറ്ററായി. ലോകാരോഗ്യ സംഘടന എമർജൻസി പ്രിപ്പേർഡ്നസ് ആൻഡ് ഇൻറർനാഷനൽ ഹെൽത്ത് റെഗുലേഷൻസ് വിഭാഗം മാനേജർ ഡോ. ഡാലിയ സംഹൂരി, പാരിസ് മെഡിക്കൽ എമർജൻസി സർവിസ് മെഡിക്കൽ ഡയറക്ടർ പ്രഫ. പിയറി കാർലി, അറ്റ്ലാൻറ സി.ഡി.സി ട്രാവലേഴ്സ് ഹെൽത്ത് ബ്രാഞ്ച് കെമിക്കൽ എപിഡമോളജിസ്റ്റ് ഡോ. ക്രിസ്റ്റിന ആഞ്ചലോ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Safe World Cup target during the Pandemic -Dr. Muna Al Maslamani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.