ദോഹ: മാരത്തൺ ഓട്ടങ്ങളും കിലോമീറ്ററുകൾ ദൈർഘ്യമുള്ള നീന്തൽ മത്സരങ്ങളുമെല്ലാം എല്ലാവർക്കും പരിചിതമാണ്, എന്നാൽ കായിക പ്രേമികളെപോലും അതിശയിപ്പിക്കുന്ന അന്താരാഷ്ട്ര സംല റേസിന് ഖത്തർ ഒരുങ്ങുന്നു. കരുത്തിന്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള അന്താരാഷ്ട്ര സംല റേസിന് രജിസ്ട്രേഷൻ ആരംഭിച്ചു. നീന്തലും ഓട്ടവും സൈക്ലിങ്ങും മൗണ്ടെയ്ൻ റേസും ഉൾപ്പെടെ 100 കിലോമീറ്റർ നീണ്ടുനിൽക്കുന്ന സാഹസിക മത്സരമായ സംല റേസ് രാജ്യാന്തരതലത്തിലെ താരങ്ങളുടെ പങ്കാളിത്തത്തോടെ നടക്കും.
വിസിറ്റ് ഖത്തർ പങ്കാളിത്തത്തോടെ പ്രഥമ അന്താരാഷ്ട്ര എഡിഷൻ 2026 ജനുവരി 24ന് നടക്കും. 100 കിലോമീറ്റർ നീണ്ടുനിൽക്കുന്ന മത്സരത്തിൽ മൂന്ന് ലക്ഷം ഡോളറാണ് സമ്മാനത്തുക. മൂന്ന് കിലോമീറ്റർ നീന്തൽ, 49 കിലോമീറ്റര്‍ ഓട്ടം, 44 കിലോമീറ്റര്‍ സൈക്ലിങ്, നാല് കിലോമീറ്റര്‍ കയാക്കിങ് എന്നിങ്ങനെ വിവിധ ചലഞ്ചുകൾ പൂർത്തിയാക്കിയാണ് സംല റേസിലെ വിജയികളെ കണ്ടെത്തുന്നത്. 12 മണിക്കൂറിനുള്ളിൽ എല്ലാം പൂർത്തിയാക്കി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണം.ലോകത്തിന്റെ ഏത് കോണില്‍നിന്നുള്ള അത് ലറ്റിനും മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം. ഓരോ കാറ്റഗറിയിലും ഒന്നാംസ്ഥാനത്ത് എത്തുന്നയാള്‍ക്ക് 50,000 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 30000 വും മൂന്നാം സ്ഥാനക്കാര്‍ക്ക് 20000 വും ഡോളര്‍ സമ്മാനം ലഭിക്കും.
നാല് മുതല്‍ പത്താം സ്ഥാനം വരെയുള്ളവര്‍ക്ക് 10000 മുതല്‍ നാലായിരം ഡോളര്‍വരെ സമ്മാനമുണ്ട്. സംല റേസിൽ പങ്കെടുക്കുന്നവർക്കായി എല്ലാ മോണിറ്ററിങ് പോയന്റിലും കുടിവെള്ളവും ചില പോയന്റുകളിൽ ലഘുഭക്ഷണങ്ങളും ഒരുക്കും. മത്സരാർഥികൾക്ക് ചെക്ക് ഇൻ ചെയ്യാനും ഔട്ട് ചെയ്യാനും കഴിയുന്നതരത്തിൽ പ്രധാന ക്യാമ്പ് പൂർണമായും സജ്ജീകരിക്കും. ഇവിടെ ഡൈനിങ് ഏരിയ, വെള്ളം, വിശ്രമസ്ഥലങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയും ലഭ്യമാകും. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിന്റെ ഭാഗമാണ് ഈ ചുവടുവെപ്പ്. മികച്ച നിലവാരം പുലർത്തിയ പ്രാദേശികതല മത്സരം അന്താരാഷ്ട്ര തലത്തിലെത്തുന്നതോടെ സ്പോർട്സ് ടൂറിസവും പ്രധാനമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.