റൗദത്തുൽ ഖൈൽ ഹെൽത്ത് സെന്റർ
മുഴുവൻ സേവനങ്ങളും ആരംഭിക്കാനൊരുങ്ങി റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ
ദോഹ: കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കോവിഡ് ഹെൽത്ത് സെന്ററായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന റൗദത് അൽ ഖൈൽ ഹെൽത്ത് സെന്ററിലെ മുഴുവൻ സേവനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പി.എച്ച്.സി.സി അറിയിച്ചു.
രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് കോവിഡ് മഹാമാരിക്കാലത്ത് അവശ്യ കോവിഡ് സേവനങ്ങളായിരുന്നു ഹെൽത്ത് സെന്ററിൽ നൽകിക്കൊണ്ടിരുന്നത്.
വാക്സിനേഷൻ നിരക്ക് കൂടുകയും അണുബാധ നിരക്ക് കുറയുകയും ചെയ്തതോടെ ഫാമിലി മെഡിസിൻ അപ്പോയിന്റ്മെന്റുകൾ, പതിവ് പരിശോധനകൾ, സ്ക്രീനിങ്, ഡെന്റൽ കെയർ, വെൽനെസ് സേവനങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ സേവനങ്ങളും ഉടൻ പുനരാരംഭിക്കും.
നേരിട്ടുള്ള കൺസൽട്ടേഷൻ പൂർണമായും പുനഃസ്ഥാപിക്കപ്പെടുമ്പോൾ വെർച്വൽ കൺസൽട്ടേഷൻ ആവശ്യമുള്ള രോഗികൾക്ക് ആ രീതിയും തിരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചു. മുഴുവൻ ആരോഗ്യപരിരക്ഷ ആവശ്യങ്ങൾക്കുമായി രോഗികളെ സ്വാഗതംചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അബ്ദുല്ല പറഞ്ഞു.
കോവിഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ റൗദത് അൽ ഖൈൽ സെന്റർ, രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിരവധി നടപടികളാണ് സ്വീകരിച്ചിരുന്നത്. ഉയർന്ന ശുചീകരണ പ്രോട്ടോകാളുകൾ, നിർബന്ധിത മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ഐസൊലേഷൻ റൂമുകൾ തുടങ്ങിയവ അതിലുൾപ്പെടും.
സമൂഹത്തിന് അവശ്യസേവനങ്ങൾ നൽകുന്നതിന് കോവിഡ് കാലത്തുടനീളം അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ ജീവനക്കാരുടെ പ്രതിബദ്ധതയിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നുവെന്ന് ഡോ. സംയ അബ്ദുല്ല കൂട്ടിച്ചേർത്തു. ആരോഗ്യകേന്ദ്രത്തിന്റെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് പി.എച്ച്.സി.സി വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.