ദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുെട രജിസ്സ്ട്രേഷൻ ഖത്തറിലെ ഇന്ത്യൻ എംബസി നിർത്തി. ഇന്ത്യൻ എംബസിയിൽ ഇതുവരെ പേര് ചേർത്തവർ 40000 ആണ്. ആദ്യഘട്ട പട്ടിക തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രേഷൻ നിർത്തിയതെന്ന് എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടന്നിരുന്നത്. ഈ ലിങ്കിൽ ചൊവ്വാഴ്ച രാത്രിയോടെ സേവനം ലഭ്യമല്ല.
അതേസമയം പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വ്യാഴാഴ്ച തുടങ്ങും. ദോഹയിൽ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങളായിരിക്കും. ഖത്തറിൽ നിന്ന് ഓരോവിമാനത്തിലും 200 പേരെ വീതമാണ് കൊണ്ടുപോവുക. ആകെ 400 പേർ. മേയ് ഏഴ് മുതൽ ഒരാഴ്ചത്തെ വിവരങ്ങളാണ് നിലവിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേക്കുമാണ് ദോഹയിൽ നിന്ന് വിമാനം ഉണ്ടാവുക. ഇന്ത്യൻ എംബസിയിൽ ഇതുവരെ പേര് ചേർത്തവരിൽ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഇമെയിൽ മുഖേനയോ വിവരം അറിയിക്കും. ഗർഭിണികൾ, രോഗികൾ, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണനയെന്ന് എംബസി അറിയിച്ചു.
ഇതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പോകാൻ ആകില്ല. ടിക്കറ്റുകൾ വിമാന കമ്പനികൾ നേരിട്ട് ആണ് നൽകുക. എംബസി നൽകുന്ന പേര് വിവരങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇത്. ടിക്കറ്റ് തുക യാത്രക്കാർ വഹിക്കണം. നാട്ടിലെത്തിയാലുള്ള ചികിൽസയുമായി ബന്ധപ്പെട്ടുള്ള ചിലവുകളും പോകുന്നവർ തന്നെ വഹിക്കണം. ദോഹയിൽ നിന്ന് ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളുടെ വിവരം പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 55667569, 55647502. ഇമെയിൽ: covid19dohahelpline@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.