ദോഹ: അനധികൃതമായി വൈദ്യുതിയോ വെള്ളമോ ഉപയോഗിക്കുന്നവരെ കണ്ടെത്തി കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് കഹ്റമ അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അനുമതി നേടാതെ വൈദ്യുതി ലൈനുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ മൂന്ന് വർഷം തടവും അമ്പതിനായിരം റിയാൽ പിഴയോ ഇത് രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ ചുമത്തുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ജല–വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് തെറ്റായ വിവരമാണ് നൽകിയതെങ്കിൽ ആറ് മാസം തടവും ഇരുപതിനായിരം റിയാൽ പിഴയും ഒടുക്കേണ്ടതായി വരും. സ്വകാര്യ ഉപയോഗത്തിന് വേണ്ടി സ്വന്തം കെട്ടിടത്തിലേക്കോ വ്യാപാര സംബന്ധിയായ ആവശ്യങ്ങൾക്കോ അനധികൃതമായി ജല–വൈദ്യതി ലൈനുകൾ വലിക്കാൻ അനുവാദമില്ലാത്തതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് അധികമായി ഏത് ഭാഗത്തേക്ക് ലൈൻ വലിക്കുന്നതും ശിക്ഷാർഹമായ നടപടിയായിരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ജല–വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൃത്യമായ വിവരമാണ് നൽകേണ്ടത്.
വിവരങ്ങൾ നൽകുന്നതിൽ നിന്ന് എന്തെങ്കിലും കാര്യങ്ങൾ മറച്ച് വെച്ചതായി ശ്രദ്ധയിൽ പെട്ടാലാണ് ആറ് മാസം തടവും ഇരുപതിനായിരം റിയാൽ പിഴയോ രണ്ടിൽ ഏതെങ്കിലുമെന്നോ അനുഭവിക്കേണ്ടി വരികയെന്നും അധികൃതർ വ്യക്തമാക്കുന്നു. അനുവദിച്ച കാര്യങ്ങൾക്കല്ലാതെ വൈദ്യുതിയോ വെള്ളമോ ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഇരുപതിനായിരം റിയാൽ പിഴ ഒടുക്കേണ്ടതായി വരും. ഒരു തവണ ശിക്ഷിക്കപ്പെട്ടതിന് ശേഷം വീണ്ടും ആവർത്തിക്കുന്ന പക്ഷം കൂടുതൽ കറശനമായി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃതമായി ഉണ്ടാക്കിയ മുഴുവൻ നിയമ ലംഘനങ്ങളും കുറ്റക്കാരെൻ്റ ചെലവിൽ നീക്കം ചെയ്യണമെന്നും ഈ നിർദേശത്തിൽ വ്യക്തമാക്കുന്നു. താമസത്തിന് നിയമപരമായി അനുമതിയില്ലാത്ത സ്ഥലങ്ങളിലേക്ക് വെള്ളമോ വൈദ്യുതിയോ എടുക്കുന്നത് കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ശക്തമായ പരിശോധന ഏർപ്പെടുത്തുമെന്ന് കഹ്റമ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.