ഇന്റർ പാർലമെന്ററി യൂനിയൻ ജനറൽ അസംബ്ലിയിൽ ഖത്തർ ശൂറ കൗൺസിൽ പ്രതിനിധികൾ പങ്കെടുത്തപ്പോൾ
ദോഹ: പശ്ചിമേഷ്യയിലും മറ്റ് പ്രദേശങ്ങളിലും വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പാർലമെന്ററി ഇടപെടൽ എന്ന പ്രമേയത്തിൽ ഇന്റർ പാർലമെന്ററി യൂണിയൻ (ഐ.പി.യു) ജനറൽ അസംബ്ലിയിൽ, ഖത്തർ ശൂറ കൗൺസിൽ സമർപ്പിച്ച അടിയന്തര പ്രമേയത്തിന് അംഗീകാരം. ചരിത്രത്തിലാദ്യമായാണ് അറേബ്യൻ രാജ്യങ്ങൾ നിർദേശിച്ച അടിയന്തര പ്രമേയം ഐപിയു അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തുന്നത്. തുർക്കിയയിലെ ഇസ്താംബൂളിൽ നടക്കുന്ന 152ാമത് ഐ.പി.യു ജനറൽ അസംബ്ലിയിലാണ് പ്രമേയത്തിന് അംഗീകാരം ലഭിച്ചത്.
ഖത്തർ ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള ഖത്തരി സംഘമാണ് അസംബ്ലിയിൽ പങ്കെടുത്തത്. ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുക, സമാധാനം പുനഃസ്ഥാപിക്കുക, വെടിനിർത്തൽ കരാറുകൾക്ക് പിന്തുണ നൽകുക, അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് അന്താരാഷ്ട്രതലതത്തിൽ ഏകോപിതമായ പാർലമെന്ററി നടപടികൾ ഊർജിതമാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഖത്തറിന്റെ പാർലമെന്ററി നയതന്ത്രത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം പറഞ്ഞു. അന്താരാഷ്ട്ര പ്രതിസന്ധികൾ നേരിടുന്നതിന് വിവിധ രാഷ്ട്രങ്ങൾ തമ്മിൽ കൂടുതൽ ഫലപ്രദമായ സഹകരണവും സമീപനവും മുന്നോട്ട് കൊണ്ടുപോകും.
പാർലമെന്ററി തലത്തിലുള്ള നയതന്ത്രം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പ്രവർത്തിക്കും. പ്രസ്താവനകളിൽ ഒതുങ്ങാതെ പ്രായോഗികമായ ഇടപെടലുകൾ നടത്താൻ വിവിധ പാർലമെന്റുകൾക്ക് ഈ തീരുമാനത്തിലൂടെ പ്രചോദനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്ത്രേലിയ, തുർക്കിയ, ഫ്രാൻസ്, ബ്രസീൽ, സാംബിയ, പോളണ്ട്, പോർച്ചുഗൽ, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് ഖത്തർ പ്രമേയം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.