പാരറ്റ് ഫിഷ് 

കടൽ സംരക്ഷകരായി 'അൽ-ഖിൻ': ഖത്തറിൽ പാരറ്റ് ഫിഷുകളുടെ സാന്നിധ്യം

ദോഹ: ഖത്തറിലെ കടൽത്തീരങ്ങളിൽ അപൂർവമായ 'പാരറ്റ് ഫിഷ്' അഥവാ 'അൽ-ഖിൻ' മത്സ്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി വികസന വകുപ്പാണ് പാരറ്റ് ഫിഷുകളെ കണ്ടെത്തിയത്. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം പങ്കുവെച്ചു.

പാരറ്റ് ഫിഷിന്റെ മുന്നിലെ പല്ലുകൾ തത്തയുടെ ചുണ്ട് പോലെ കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പവിഴപ്പുറ്റുകളുടെ ഉപരിതലത്തിൽ വളരുന്ന ആൽഗകളെ പാരറ്റ് ഫിഷ് പല്ലുകളുടെ സഹായത്തോടെ ചുരണ്ടി നീക്കം ചെയ്യുന്നു. അഥവാ ഈ ആൽഗകളെയാണ് ഈ മത്സ്യങ്ങൾ ഭക്ഷിക്കുന്നത്.

പവിഴപ്പുറ്റുകളിൽ ആൽഗകൾ അമിതമായി വളരുന്നത് അവയുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തും. ആൽഗകളെ നീക്കം ചെയ്യുന്നതിലൂടെ പവിഴപ്പുറ്റുകൾക്ക് കൂടുതൽ വളരാനും അവയിൽ മറ്റു ജീവികൾക്ക് അഭയം കണ്ടെത്താനും സാധിക്കുന്നു. പവിഴപ്പുറ്റുകൾ കടിച്ച് തിന്നുന്ന ഈ മത്സ്യങ്ങൾ, ദഹിപ്പിക്കാത്ത ഭാഗങ്ങൾ മണലായും പുറന്തള്ളുന്നു. രാത്രിയിൽ ഈ മത്സ്യങ്ങൾ പവിഴപ്പുറ്റുകൾക്കിടയിൽ ഒളിച്ചിരിക്കുകയോ, സ്വന്തം ഉമിനീര് കൊണ്ട് ഉണ്ടാക്കിയ ഒരു തരം കവചത്തിനുള്ളിൽ ഉറങ്ങുകയോ ചെയ്യുകയാണ് പതിവ്.

പാരറ്റ് ഫിഷിന് സാധാരണയായി 30 -50 സെ.മീ വരെ വലിപ്പം ഉണ്ടാകാറുണ്ട്, എന്നാൽ ചില ഇനങ്ങൾക്ക് ഒരു മീറ്ററിലധികം വളർച്ചയുണ്ടാകാറുണ്ട്. ഈ മത്സ്യങ്ങളുടെ വരവ് ഖത്തറിന്റെ സമുദ്രജലത്തിന്റെ ഗുണനിലവാരവും ജൈവവൈവിധ്യവും മികച്ചതാണെന്നതിന്റെ തെളിവായി പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ ആരോഗ്യകരവും സുസ്ഥിരവുമായ സമുദ്രപരിസ്ഥിതിയെ ഇത് സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - 'Al-Qinn' as protectors of the sea: Presence of Parrotfish in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.