മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ
ദോഹ: ആഗോള അംഗീകാരത്തോടെ അഭൂതപൂർവമായ ലോകകപ്പ് സംഘടിപ്പിച്ച് ലോകത്തിന് മുഴുവൻ ശക്തമായ പാഠവും മാതൃകയുമാണ് ഖത്തർ നൽകിയിരിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൺ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. എല്ലാ തലങ്ങളിലും സമാനതകളില്ലാത്ത, സർഗാത്മകതയോടെയുള്ള അനുഭവമാണ് ഖത്തർ ലോകകപ്പ് ലോകത്തിന് സമർപ്പിച്ചിരിക്കുന്നതെന്നും അൽ ശർഖ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മർയം അബ്ദുല്ല അൽ അതിയ്യ കൂട്ടിച്ചേർത്തു.
ലോകകപ്പ് ആതിഥ്യത്തിന് അർഹത നേടിയ ശേഷം മുതൽ ആരംഭിച്ച സംഘടിത കുപ്രചാരണങ്ങൾക്കും അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വിധേയമായിട്ടും അതിനെയൊന്നും വകവെക്കാതെ വിജയകരമായ ലോകകപ്പ് സംഘടിപ്പിക്കാനുള്ള എല്ലാ കഴിവുകളും ഖത്തർ വിനിയോഗിച്ചു. ബോധപൂർവമായ തന്ത്രവും നന്നായി പഠിച്ച നയതന്ത്രവും വൈദഗ്ധ്യവും ഉപയോഗിച്ചാണ് ഖത്തർ ഈ ആരോപണങ്ങളെയെല്ലാം കൈകാര്യം ചെയ്തതെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളാൽ പാശ്ചാത്യലോകത്ത് രൂപപ്പെട്ട മിഡിലീസ്റ്റിനെക്കുറിച്ചുള്ള തെറ്റായ വാർപ്പുമാതൃകകൾ മാറ്റുന്നതിൽ ഖത്തർ ലോകകപ്പ് വിജയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ മനുഷ്യാവകാശ സമിതി ഓഫിസ് മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതാണ്. ഖത്തറിലെ യാഥാർഥ്യമറിയാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നതിനും മുമ്പ് ലോകകപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശീലന കോഴ്സുകളിലൂടെയും എക്സിബിഷനുകളിലൂടെയും ആരംഭിച്ചിരുന്നു. ലോകകപ്പ് വേളയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിയമപാലക സ്ഥാപനങ്ങളുടെ പങ്ക് ചർച്ച ചെയ്യുന്നതിനായി 2022 സെപ്തംബറിൽ ദേശീയ ഫോറം സംഘടിപ്പിച്ചു.
ഇതിലൂടെ ലോകകപ്പിനെ സ്വീകരിക്കാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ സമിതി ശ്രദ്ധയോടെ പ്രവർത്തിച്ചു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അവബോധം വളർത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു പ്രത്യേക കർമസമിതി ഇതോടനുബന്ധമായി രൂപവത്കരിച്ചിരുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്ന സമീപനത്തിന് അനുസൃതമായി കായിക ഇനങ്ങളെ നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങൾ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും അവർ വ്യക്തമാക്കി.
ലോകകപ്പ് സംഘാടനത്തിനെതിരായ ആരോപണങ്ങളെയൊന്നും വകവെക്കാതെ, സംഘാടനത്തിലും ക്രമീകരണത്തിലുമായിരുന്നു ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോകകപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിനെതിരായ ആക്രമണത്തിന്റെ ഗതിവേഗം കൂടുകയും തീവ്രത വർധിക്കുകയും ചെയ്തതായും അവർ പറഞ്ഞു. സമാനതകളില്ലാത്ത സംഘാടനത്തിലും ക്രമീകരണത്തിലും ആരാധകരുടെ ഉൾപ്പെടെ ലോകത്തിന്റെ മുഴുവൻ പ്രശംസയും ഖത്തർ ഏറ്റുവാങ്ങിയെന്നും ചെയർപേഴ്സൺ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.