ദോഹ: നിരുപാധികമായ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഉപരോധരാജ്യങ്ങളുമായി ചർച്ചക്ക് തയാറാണെന്ന് ആവർത്തിച്ച് ഖത്തർ. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം മൂന്ന് വർഷം പിന്നിട്ടുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും കരാറുകൾക്കും യു.എൻ ചാർട്ടറിനും വിരുദ്ധമാണ് ഉപരോധരാജ്യങ്ങളുടെ നടപടിയെന്നും ഖത്തർ വ്യക്തമാക്കി. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത്, മിഡിലീസ്റ്റിലെ രാഷ്ട്രീയ സാഹചര്യം എന്ന പ്രമേയത്തിൽ നടന്ന യോഗത്തിൽ ഖത്തർ സ്ഥിരം പ്രതിനിധിയായ ശൈഖ ഉൽയാ ബിൻത് അഹ്മദ് ബിൻ സൈഫ് ആൽ ഥാനിയാണ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.
ഖത്തറിനെതിരായ ഉപരോധത്തിൽ ഉപരോധരാജ്യങ്ങളുടെ ന്യായീകരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മൂന്ന് വർഷത്തിനിടയിൽ അന്താരാഷ്ട്ര ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതേസമയം, ഖത്തറിനെതിരായ ഉപരോധത്തിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെയും ചാർട്ടറുകളുടെയും ലംഘനം ഉപരോധരാജ്യങ്ങൾ തുടരുകയാണെന്നും ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽ ഥാനി ചൂണ്ടിക്കാട്ടി. ഉപരോധരാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ ഖത്തർ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ രണ്ട് അപ്പീൽ ഹരജികൾ അന്താരാഷ്ട്ര കോടതി തള്ളിയതും ശൈഖ അൽയാ ആൽ ഥാനി ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരായ അന്യായ ഉപരോധവും ഖത്തറിനെതിരെ പൊള്ളയായ വാദങ്ങൾ അണിനിരത്തിയുള്ള കാമ്പയിനുകളും തുടരുന്നതിനിടയിലും നയതന്ത്രതലത്തിൽ സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ഖത്തർ സജ്ജമാണ്. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും നിരുപാധികവുമായ ചർച്ചകളെയും സന്ധി സംഭാഷണങ്ങളെയും ഖത്തർ സ്വാഗതം ചെയ്യുന്നു. പ്രതിസന്ധി പരിഹാരത്തിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രശംസിക്കുന്നുവെന്നും ഖത്തർ സ്ഥിരം പ്രതിനിധി പറഞ്ഞു. ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് –19 പ്രതിസന്ധി, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള േപ്രരകമാകണമെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.