കുവൈത്ത് സിറ്റി: ഖത്തറിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നുവീണ് എഴു പേർ വീരമൃത്യു വരിച്ച സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. ഖത്തറിനോടും തുർക്കിയയോടും കുവൈത്ത് സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. ഖത്തറിലെയും തുർക്കിയയിലെയും സർക്കാറുകളെയും ജനങ്ങളെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച പുലർച്ചയോടെയാണ് ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടമുണ്ടായത്. പതിവ് ഡ്യൂട്ടിക്കിടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് സമുദ്രാതിർത്തിയിൽ തകർന്നുവീഴുകയായിരുന്നു എന്നാണ് പ്രാഥമികവിവരം. ഖത്തർ സായുധ സേന ക്യാപ്റ്റൻ (പൈലറ്റ്) മുബാറക് സലിം ദവ അൽ മാർറി, സർജന്റ് ഫഹദ് ഹാദി ഗാനിം അൽ ഖയാരിൻ, ഖത്തർ സായുധ സേനയിലെ കോർപറൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ -തുർക്കിയ സംയുക്ത സേനയിലെ മേജർ സിനാൻ തസ്തകിൻ, തുർക്കിയ പൗരന്മാരായ സുലൈമാൻ സിമ്ര കഹ്‌റമാൻ, ഇസ്മായിൽ അനസ് കാൻ, ഖത്തർ സായുധ സേന ക്യാപ്റ്റൻ സഈദ് നാസർ സമഖ് എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.