പ്രതിസന്ധികളിൽ ഗൾഫ് ഭരണകൂടങ്ങൾ പ്രവാസികളെ ചേർത്തുപിടിച്ചു -എം.എ യൂസഫലി

ദോഹ: സാമ്പത്തിക തകർച്ച, ഗൾഫ് യുദ്ധം, കോവിഡ് മഹാമാരി തുടങ്ങിയ വലിയ പ്രതിസന്ധികളെ മറികടന്നാണ് ഗൾഫ് രാജ്യങ്ങൾ മുന്നേറിയതെന്നും സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെയാണ് ഗൾഫ് ഭരണകൂടങ്ങൾ ജനങ്ങളെ സംരക്ഷിച്ചതെന്നും എം.എ യൂസഫലി. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും അവിടെ ജീവിക്കുന്ന ഓരോ പ്രവാസിയുടെയും ആവശ്യമാണെന്നും എം.എ. യൂസഫലി വിശദീകരിച്ചു.

ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗത്ത് അമേരിക്കൻ രാജ്യമായ ഗയാനയുമായി പങ്കാളിത്തത്തിന് ധാരണയായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെ ലുലു സന്ദർശന വേളയിലാണ് ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായത്. ലുലുവിൽ ഗയാനയുടെ വിവിധ ഉൽപന്നങ്ങൾ പ്രസിഡന്റ് ഡോ. ഇർഫാൻ അലി ലോഞ്ച് ചെയ്തു. ഗയാനയിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിയും മീറ്റ് പ്രോസസിങ് സൗകര്യങ്ങളും വിപുലീകരിക്കും. ലുലു ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫിന്റെ നേതൃത്വത്തിലുള്ള സമിതി ഒരു മാസത്തിനകം ഗയാന സന്ദർശിച്ച് പഠന റിപ്പോർട്ട് സമർപ്പിക്കും. ഇൻസെന്റീവുകളും ടാക്സ് ഇളവുകളും നൽകാമെന്ന് ഗയാന ഉറപ്പുനൽകിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിലും ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമമോ വിലക്കയറ്റമോ ഉണ്ടായില്ല. വൻ തുക ചെലവഴിച്ച് ചാർട്ടേഡ് വിമാനങ്ങളിലാണ് ലുലു ഗ്രൂപ്പ് സാധനങ്ങൾ എത്തിച്ചത്. ചരക്കുകൂലി വർധിച്ചെങ്കിലും ആ ഭാരം ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കാതെ, വില കൂട്ടാതെയാണ് സാധനങ്ങൾ വിപണിയിൽ ലഭ്യമാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിലും രാജ്യത്തെ ജനങ്ങളെയും പ്രവാസികളെയും ഒരുപോലെ ചേർത്തുപിടിച്ച ഗൾഫ് ഭരണാധികാരികളുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ലുലുവിന്റെ സേവനങ്ങളെ ഖത്തർ അമീറും വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ പുതിയ അഞ്ച് പ്രോജക്ടുകളിൽ രണ്ടെണ്ണം ഈ വർഷം പ്രവർത്തനം ആരംഭിക്കും. മൂന്നെണ്ണം അടുത്ത വർഷം തുടക്കമിടുമെന്നും അദ്ദേഹം വിശദീകരിച്ചു.


Tags:    
News Summary - Gulf Rulers Stood with Expatriates During Crises: M.A. Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.