ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി
ദോഹ: ഖത്തറിൽ കുടുംബത്തിന് വലിയ ശ്രദ്ധയും പ്രാധാന്യവും ലഭിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി. സാമൂഹിക നയങ്ങളിലെ അടിസ്ഥാന യൂനിറ്റെന്ന നിലയിലാണ് ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഖത്തർ കുടുംബത്തിന് ഏറെ ശ്രദ്ധയും പരിഗണനയും നൽകുന്നത്.
സമഗ്രവും പ്രായോഗികവും സുസ്ഥിരവുമായ സാമൂഹിക വികസനം കൈവരിക്കുന്നതിൽ അവർ നൽകുന്ന സംഭാവനകൾ സുപ്രധാനമാണ്. കുടുംബാധിഷ്ഠിത സാമൂഹിക, സാമ്പത്തിക നയങ്ങളുടെ പ്രാധാന്യത്തിന് രാജ്യം പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും ശൈഖ അൽയാ ആൽഥാനി പറഞ്ഞു.
സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ദോഹയിൽ നടന്ന അറബ് സാമൂഹികകാര്യ മന്ത്രിതല കൗൺസിലിന്റെ 42ാമത് സെഷനിൽ ശൈഖ അൽയായുടെ റെക്കോഡ് ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശൈഖ മൗസ ബിൻത് നാസറിന്റെ രക്ഷാകർതൃത്വത്തിൽ കുടുംബത്തെക്കുറിച്ചുള്ള ദോഹ പ്രഖ്യാപനം പുറപ്പെടുവിച്ച 2004ലെ കുടുംബ സംബന്ധമായ ദോഹ ഇന്‍റർനാഷനൽ കോൺഫറൻസിന് ആതിഥേയത്വം വഹിച്ചതുൾപ്പെടെ കുടുംബരംഗത്ത് ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങളും സംരംഭങ്ങളും അവർ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കുടുംബത്തിന്റെ അന്താരാഷ്ട്ര വർഷം പ്രഖ്യാപിക്കുന്നതിനുവേണ്ടി കരട് പ്രമേയം സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകൾ സുഗമമാക്കുന്നതിനുള്ള ചുമതല ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പ്രമേയമനുസരിച്ച് അന്താരാഷ്ട്ര കുടുംബവർഷത്തിന്റെ 30ാം വാർഷികം ആചരിക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.
2024ൽ അന്താരാഷ്ട്ര കുടുംബവർഷത്തിന്റെ 30ാം വാർഷികം ആഘോഷിക്കാനുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹികകാര്യ വകുപ്പുമായി സഹകരിച്ചാണിത്. അറബ്, ഇസ്ലാമിക സംസ്കാരമനുസരിച്ച് കുടുംബമെന്ന ആശയത്തിന് ഇത് കൂടുതൽ പ്രചാരം നൽകുമെന്നും ശൈഖ അൽയാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.