ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും സന്ദർശകരെയും ഏറെ ആകർഷിച്ച ഖത്തർ ബോട്ട് ഷോയുടെ രണ്ടാം പതിപ്പിന് ഒരുങ്ങി ഓൾഡ് ദോഹ പോർട്ട്.ആഗോള ബ്രാൻഡുകളും, സമുദ്ര യാത്രാ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും ആഡംഭരവും പ്രദർശിപ്പിക്കുന്ന ഖത്തർ ബോട്ട് ഷോ പരിപാടിക്ക് നവംബർ അഞ്ചു മുതൽ 8 വരെ ഓൾഡ് ദോഹ പോർട്ടിലാണ് വേദിയാകുക.
ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് ഓൾഡ് ദോഹ പോർട്ടിൽ പ്രഥമ ബോട്ട് ഷോ 2024ൽ അരങ്ങേറിയത്. ലോകമെങ്ങുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിച്ച വേദിയായിരുന്നു പ്രഥമ ബോട്ട് ഷോ. കടൽ യാത്രാ വിനോദ മേഖലയിലെ അത്ഭുതക്കാഴ്ചകളുടെ സംഗമമായാവും രണ്ടാമത് ബോട്ട് ഷോ എത്തുന്നത്.
സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമ്മദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തവണത്തെ ബോട്ട് ഷോയിൽ സജ്ജീകരിക്കുന്നത്. കരകൗശല വൈവിധ്യവും അഭൂതപൂർവമായ രാജകീയ പ്രൗഢിയുമുള്ള ബോട്ടുകളുമായി ഓഷ്യാനിക് ഡിസ്പ്ലേ, വാട്ടർ സ്പോർട്സ് മേഖലയിൽ 100ലേറെ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ഖത്തർ ബോട്ട് ഷോ മത്സരം, ജലധാര, ലൈവ് മ്യൂസിക്, കാർ പരേഡ്, കുതിരകളുടെ പ്രദർശനം, ഡ്രാഗൻ ബോട്ട് ഷോ തുടങ്ങിയ പരിപാടികളും ബോട്ട് ഷോയിൽ അരങ്ങേറും.
സാമ്പത്തിക വളർച്ചയെ വൈവിധ്യവത്കരിക്കുക, ടൂറിസം ശക്തമാക്കുക എന്ന ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായാണ് സമുദ്ര യാത്ര, ആഡംഭര വിഭാഗങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കുന്നത്.ബോട്ട് ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഒരു ദിവസത്തെ ടിക്കറ്റോ നാലു ദിവസത്തേക്കുള്ള പാസോ സ്വന്തമാക്കാം.
മികച്ച അനുഭവത്തിനായി ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്. ഒരു ദിവസത്തെ ടിക്കറ്റിന് 50 റിയാലാണ് വില. നവംബർ അഞ്ചു മുതൽ എട്ടുവരെയുള്ള എല്ലാ ദിവസത്തെയും പാസിന് 160 റിയാലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.